മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: ദുരിതപർവത്തിന് വിട, വിദ്യാലക്ഷ്മി ടീച്ചർ വീണ്ടും സ്കൂളിലേക്ക്. വിധിയുടെ ക്രൂരതക്ക് മുന്പിൽ നിസ്സഹായയായി തീർന്ന ഈ അധ്യാപികയ്ക്കിത് പുനർജന്മമാണ്.
ഇരുട്ടിൽ തടഞ്ഞുവീണ് അരയ്ക്കു താഴെക്ക് തളർന്നുപോയിടത്തുനിന്നുള്ള ടീച്ചറുടെ തിരിച്ചു വരവിന്റെയും, അതിജീവനത്തിന്റെയുമാണീ രണ്ടാമൂഴം.
ശയ്യാവലംബിയായി കിടന്നിരുന്ന മാസങ്ങൾ നീണ്ട കിടപ്പിൽ ഉറ്റവരും ഉടയവരും ആരെല്ലാം ആണെന്ന നഗ്നസത്യം ടീച്ചർ തിരിച്ചറിഞ്ഞു.
ചിരിച്ച മുഖങ്ങൾ പലതും കറുത്തതും, കറുത്ത മുഖങ്ങളിൽ പലതും സ്നേഹത്തിന്റെ ചിരി വിടർന്നതും ടീച്ചർ ഈ കാലയളവിൽ കണ്ടു.
പല പൊയ്മുഖങ്ങളെയും തിരിച്ചറിയാനും ജീവിതത്തിന്റെ ഈ ഉൗഷരകാലം ടീച്ചറെ സഹായിച്ചു. സങ്കടങ്ങളും വേദനയുമുണ്ട്. പക്ഷേ, വിദ്യാലക്ഷ്മിക്ക് ഇനിയും അക്ഷര ലോകത്ത് നിന്ന് മാറി നിൽക്കാൻ വയ്യ.
അങ്ങനെയാണ് അധ്യാപികയുടെ വേഷത്തിലേക്ക് മടങ്ങിയെത്തിയത.് ചക്രക്കസേരയിലാണെങ്കിലും ആവേശത്തോടെ അവരെത്തി, പഴയ സ്കൂളിലേക്ക്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ജോലിക്കിടെയാണ് കെട്ടിടത്തിൽനിന്നു വീണ് ടീച്ചർക്ക് നട്ടെല്ലിനു പരിക്കേറ്റത്. 2021 ഏപ്രിൽ ആറിനായിരുന്നു ജീവിതത്തിലെ മറക്കാനാവാത്ത ആ ദുരന്തദിനം.
നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അഗളി ജിവിഎച്ച്എസിലെ ബൂത്തിലെത്തിയപ്പോഴാണ് അപകടം. വെളിച്ചമില്ലാത്ത സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്നാണ് വിദ്യാലക്ഷ്മി വീണത്.
അപകടത്തോടെ അരയ്ക്കുതാഴെക്ക് അനക്കം നിലച്ചു. ഒന്നരവർഷത്തെ ചികിത്സയ്ക്കുശേഷം ഒറ്റപ്പാലത്തിനടുത്തെ കടന്പൂർ ജിഎച്ച്എസ്എസിലെ സഹപ്രവർത്തകരുടെയും, വിദ്യാർഥികളുടെയും ലോകത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണിവർ.
ഭർത്താവ് കോയമംഗലത്ത് വടക്കേപ്പാട്ട് രാജീവും ഒപ്പം കൂട്ടുവന്നിരുന്നു. ഒന്നര വർഷത്തെ വിടവുമായ്ക്കുന്ന സ്നേഹത്തോടെ സഹപ്രവർത്തകർ വിദ്യയെ സ്വീകരിച്ചു.
അവരാണ് സ്കൂളിൽ വിദ്യക്കുവേണ്ടി റാന്പ്, പ്രത്യേക ശൗചാലയം എന്നിവയല്ലാം ഒരുക്കിയിരിക്കുന്നത്. മടങ്ങിയെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് വിദ്യാലക്ഷ്മി പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഏഴരലക്ഷം രൂപയനുവദിച്ചെങ്കിലും അർഹതപ്പെട്ട പ്രത്യേക അവശതാ അവധിയോ ശന്പളമോ വിദ്യക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
രണ്ടുവർഷത്തെ അവധിക്ക് അപേക്ഷിച്ചെങ്കിലും അനുവദിച്ചത് 119 ദിവസം മാത്രം. ഇതിനെതിരേ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് വിദ്യ. തളർന്നിരിക്കാനല്ല, ഇച്ഛാശക്തിയോടെ ജീവിതത്തിന്റെ പ്രതിസന്ധികളെ വെല്ലുവിളിച്ചുകൊണ്ട് തരണം ചെയ്യാൻ തന്നെയാണ് വിദ്യ ടീച്ചറുടെ തീരുമാനം.
മനസ് ചെല്ലുന്നിടത്ത് ശരീരമെത്തിക്കാൻ ഇന്നല്ലെങ്കിൽ നാളെ കഴിയുമെന്ന് ഇവർ ഉറപ്പിച്ചു പറയുന്നു.
വിദ്യാലക്ഷ്മി ടീച്ചർ വീണ്ടും സ്കൂളിലേക്ക്
12:58 AM Dec 03, 2022 | Deepika.com