സിജോ പൈനാടത്ത്
കൊച്ചി: എല്ലാ അമ്മമാരും മക്കൾക്കുവേണ്ടി ജീവിക്കുന്നവർ കൂടിയാണ്. മക്കളെപ്രതി സ്വന്തം ജീവിതതാളം പുനക്രമീകരിക്കുന്ന അമ്മമാരും നമുക്കിടയിലുണ്ട്. മൂന്നു പതിറ്റാണ്ടോളമായി ഭിന്നശേഷിക്കാരനായ മകനുവേണ്ടി സ്വന്തം ജീവിതം മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന ഒരു അമ്മയെ അറിയുക.
കൊച്ചി മരട് സ്വദേശിനി മഞ്ജുള ജയകുമാർ, സിവിൽ എൻജിനീയറിംഗും ബംഗളൂരുവിലെ മികച്ച ജോലിയും ഉപേക്ഷിച്ച് ഏക മകൻ രാഹുലിന്റെ 'സ്പെഷൽ' ജീവിതത്തിനു കൂട്ടാകാനാണ് തന്റെ ജീവിതം പുതുവഴിയിലേക്കു തിരിച്ചുവിട്ടത്.
ജന്മനാ സെറിബ്രൽ പാൾസി ബാധിതനാണു മഞ്ജുളയുടെ ഏക മകൻ രാഹുൽ. പാദം നിലത്തുറയ്ക്കാത്തതിനാൽ വീൽചെയറിലാണ് അവന്റെ ജീവിതമത്രയും. ബംഗളൂരുവിലെ നിംഹാൻസ് ഉൾപ്പടെ വിവിധ ആശുപത്രികളിൽ ചികിത്സയും ശസ്ത്രക്രിയയുമെല്ലാം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
തൃപ്പൂണിത്തുറയിലെ ആദർശ് റിഹാബിലിറ്റേഷൻ സെന്ററിൽ രാഹുലിനെ ചേർത്തത് അമ്മ മഞ്ജുളയുടെയും ജീവിതത്തിലെ വഴിത്തിരിവായി. എല്ലാ ദിവസവും രാഹുലിനെ ഓട്ടോയിൽ സ്കൂളിലെത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള ചെലവ് താങ്ങാനായിരുന്നില്ല. രാഹുലിനെ സ്കൂളിലെത്തിക്കാൻ ടു വീലർ ലൈസൻസെടുത്തു.
സ്കൂട്ടറിൽ ബെൽറ്റിന്റെ സഹായത്തോടെ രാഹുലിനെ മഞ്ജുള ഏറെക്കാലം സ്കൂളിലെത്തിച്ചു. അവൻ വലുതായപ്പോൾ അതും ബുദ്ധിമുട്ടായി. ഫോർ വീലർ ലൈസൻസെടുത്ത് കാറിലായി രാഹുലിനായുള്ള യാത്ര.
രാഹുലിനെ പരിചരിക്കുന്നതിലെ സവിശേഷത ശ്രദ്ധയിൽപ്പെട്ട സെന്റർ അധികൃതർ മഞ്ജുളയെ അവിടെ അധ്യാപികയാക്കി. ശേഷം സ്പെഷൽ എഡ്യുക്കേഷനിൽ ഡിപ്ലോമ ചെയ്ത മഞ്ജുള ഇന്നു രാഹുലിനു മാത്രമല്ല സ്കൂളിലെ അവന്റെ സഹാപാഠികൾക്കെല്ലാം പ്രിയപ്പെട്ട ടീച്ചറമ്മ കൂടിയാണ്.
കൊങ്കിണി വിഭാഗക്കാരായ ഗിരിവാസന്റെയും ഗിരിജയുടെയും മകളാണു മഞ്ജുള. ജനിച്ചതും വളർന്നതും ബംഗളൂരുവിൽ. സെയിൽസ് ജീവനക്കാരനായ മരട് സ്വദേശി ജയകുമാർ ജീവിതപങ്കാളിയായതോടെ കേരളത്തിലെത്തി.
മഞ്ജുള തന്നെക്കുറിച്ചു തന്നെ പറയുന്നതിങ്ങനെ: 'എന്നിലെ അമ്മ വല്ലാത്ത സ്വാർഥയാണ്. ജന്മനാ സെറിബ്രൽ പാൾസി ബാധിതനായ, 30 വർഷത്തോളമായി വീൽ ചെയറിൽ നിന്നെഴുന്നേൽക്കാൻ സാധിക്കാത്ത ഏക മകനോടുള്ള സ്നേഹത്തിലാണ്. അതിൽ മാത്രമാണ് എന്റെ സ്വാർഥത. നിങ്ങളെന്നെ സ്വാർഥയായ അമ്മയെന്നു വിളിച്ചോളൂ. '
ഭിന്നശേഷിക്കാരനായ മകനെ തികഞ്ഞ പ്രത്യാശയോടെ പരിചരിക്കുന്ന മഞ്ജുളയുടെ വാക്കുകളിൽ സ്നേഹത്തിനപ്പുറം, സഹനവും സന്തോഷവും സംതൃപ്തിയുമെല്ലാം ഇഴചേർന്ന അതുല്യമായ മാതൃവികാരമാണു തുടിക്കുന്നത്.
മകനേ നിനക്കുവേണ്ടി...!
12:53 AM Dec 03, 2022 | Deepika.com