മൂവാറ്റുപുഴ: ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. കൊച്ചി ബോൾഗാട്ടി പാലസിനു സമീപം തീരസംരക്ഷണ ചട്ടം ലംഘിച്ചു വീട് നിർമിച്ചെന്ന കേസിലാണ് എം.ജി. ശ്രീകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി.പി. സെയ്തലവി ഉത്തരവിട്ടത്. കായൽ തീരത്ത് പഴയകെട്ടിടം പൊളിച്ചുമാറ്റി അനുവദനീയമല്ലാത്ത രീതിയിൽ പുതിയ നിർമാണം നടത്തിയതിനാണ് കേസ്. മുളവുകാട് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ. പത്മിനി, മുൻ സെക്രട്ടറിമാരായ പി.എം. ഷഫീഖ്, ജെസി ചെറിയാൻ, കെ.വി. മനോജ്, എസ്. കൃഷ്ണകുമാരി, പി.എസ്. രാജൻ, സലീമ, ആർ. മണികുട്ടി, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കെ.പി. സൈനബ ബീവി, പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ എന്നിവരെ എതിർകക്ഷികളാക്കി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് 2017 ഡിസംബർ 27ന് വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
ബോൾഗാട്ടി പാലസിനു സമീപം കായലിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് എം.ജി. ശ്രീകുമാർ പഴയവീട് വാങ്ങി പൊളിച്ച് പുതിയ നിർമാണം നടത്തിയത്. കൂട്ടിച്ചേർക്കലോ, നിർമാണമോ അനുവദനീയമല്ലാത്ത തീരമേഖലയിൽ നടത്തിയ നിർമാണം സംബന്ധിച്ച് നാലു വർഷമായി നിയമ പോരാട്ടം നടക്കുകയാണ്.
എം.ജി. ശ്രീകുമാറിനെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്
12:53 AM Dec 03, 2022 | Deepika.com