കൽപ്പറ്റ: ഇ-ഗവേണൻസിലൂടെ ഭരണമികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള സംസ്ഥാനസർക്കരിന്റെ അവാർഡിൽ ജില്ലയ്ക്ക് നേട്ടം. 2019- 20 വർഷത്തെ എറ്റവും മികച്ച ഇ -ഗവേണ്ഡ് രണ്ടാമത്തെ ജില്ലയായി വയനാടിനെ തെരഞ്ഞെടുത്തു.
കോഴിക്കോട് ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. ഇ ഓഫീസ്, പോൾ വയനാട് ആപ്പ്, കോവിഡ് കാലഘട്ടത്തിൽ മറ്റു ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് നിർമിച്ച വെഹിക്കിൾ ട്രാൻസിറ്റ് മോണിറ്ററിംഗ് ആപ്ലിക്കേഷൻ, ഓണ്ലൈൻ അദാലത്ത്, പട്ടിക വർഗക്കാർക്ക് ആധികാരിക രേഖകൾ നൽകി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുന്നതിന് ആരംഭിച്ച് എബിസിഡി ക്യാന്പ് എന്നിവ പരിഗണിച്ചാണ് ജില്ലയ്ക്ക് പുരസ്കാരം. 2018 ലെ മികച്ച അക്ഷയ കേന്ദ്രങ്ങൾക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങൾ വയനാട് ജില്ലയ്ക്കാണ്. മുഹമ്മദ് റാഫിയുടെ മാനന്തവാടി കോറോത്തുള്ള അക്ഷയ കേന്ദ്രത്തിനാണ് ഒന്നാം സ്ഥാനം. ബിന്ദു ഏലിയാസിന്റെ സുൽത്താൻ ബത്തേരി കോളിയാടി അക്ഷയക്കാണ് രണ്ടാം സ്ഥാനം. അക്ഷയ വഴി നടപ്പാക്കുന്ന വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ സേവനങ്ങൾ, പദ്ധതികൾ എന്നിവ വേഗത്തിലും കാര്യക്ഷമതയിലും പൊതുജനങ്ങൾക്ക് നൽകിയതിനാണ് അവാർഡ്.
2019 - 20, 2020 - 21 വർഷങ്ങളിൽ ഇഗവേണൻസ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകളാണ് പ്രഖ്യാപിച്ചത്. ഇന്ന് തിരുവനന്തപുരം, വഴുതക്കാട് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മുൻ കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദർരാജൻ ചെയർപേഴ്സണായുള്ള ജൂറിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്.
ഇ-ഗവേണൻസിലൂടെ ഭരണമികവ്; ജില്ലയ്ക്ക് രണ്ടാം സ്ഥാനം
12:35 AM Dec 03, 2022 | Deepika.com