കടുത്തുരുത്തി: ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുകയാണ് കടുത്തുരുത്തി ടൗണ്‍. ട്രാഫിക് കുരുക്ക് മുറുകുന്പോൾ ഡ്യൂട്ടിയിലുള്ള ഹോം ഗാര്ഡുകൾക്കാവട്ടെ ഫലപ്രദമായി ഇടപെടാനും കഴിയുന്നില്ല. റോഡ് മുറിച്ചു കടക്കേണ്ടവരെ സഹായിക്കാനോ, റോഡ് ക്രോസ് ചെയ്തു പോകേണ്ട വാഹനങ്ങൾ കടത്തിവിടാനോ നാട്ടുകാരോ ടാക്സി ഡ്രൈവര്‍മാരോ സഹായത്തിനെത്തണം. വല്ലപ്പോഴും വിഐപികള്‍ കടന്നുപോകുമ്പോള്‍ മാത്രമാണ് പോലീസിന്റെ സാന്നിധ്യം ടൗണിലുണ്ടാകുന്നതെന്ന പ്രത്യേകതയും കടുത്തുരുത്തിക്കുണ്ട്.
മുട്ടുചിറ മുതല്‍ ആപ്പാഞ്ചിറവരെ നീളുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും പതിവ് കാഴ്ചയാണ്. ആംബുലന്‍സുകളടക്കം ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങുന്നതും പതിവായി. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുമെത്തിയതോടെ നിരത്തുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
അധികൃതർക്കു നിസംഗത
രാവിലെയും വൈകുന്നേരങ്ങളിലും കുരുക്ക് രൂക്ഷമാവുന്പോൾ ടൗണ്‍ പിന്നിടാന്‍ വാഹനങ്ങള്‍ക്ക് ഏറെസമയം വേണ്ടിവരുന്നു. വാഹനങ്ങളുടെ അമിതവേഗവും അനധികൃത പാര്‍ക്കിംഗുമെല്ലാം അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അധികൃതരുടെ നിസംഗതയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവര്‍ റോഡുകളുടെ വശങ്ങളില് വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിട്ടു പോകുന്നതും ഗതാഗത കുരുക്കിനിടയാക്കുന്നുണ്ട്.
ടൗണിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കാലങ്ങളില്‍ നിരവധി പരിഷ്കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നെങ്കിലും ഒന്നും വിജയിച്ചില്ല. നടപ്പാതകള്‍പോലും വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമായി മാറുന്നതോടെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് കാല്‍നടയാത്രക്കാര്‍.
പാലത്തിന്റെ ഇരുവശങ്ങളിലുമുളള നടപ്പാതകളിലേക്ക് കാൽനടക്കാര്‍ക്ക് പ്രവേശിക്കാനാവാത്ത വിധത്തിലാണ് പലപ്പോഴും വാഹനങ്ങളുടെ പാര്‍ക്കിംഗ്. ഇതുമൂലം തിരക്കേറിയ പാലത്തിലൂടെ അക്കരെ കടക്കേണ്ടി വരുന്നത് അപകടങ്ങൾക്കിടയാക്കുന്നു. സെന്‍ട്രല്‍ ജംഗ്ഷനില്‍ പള്ളി റോഡിലേക്കുള്ള പ്രവേശനം അടച്ചാണ് പലപ്പോഴും ബസുകളുടെ പാര്‍ക്കിംഗ്.
ടൗണില്‍ വാഹനങ്ങളുടെ വേഗം പരിമിതപ്പെടുത്തുന്നതിനും ഓവര്‍ടേക്കിംഗ് നിരോധിക്കുന്നതിനും നടപടികളെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒന്നും പ്രാബല്യത്തിലെത്തിയില്ല. കടുത്തുരുത്തി ടൗണ്‍ ബൈപാസ് പൂര്‍ത്തിയായാലേ ഇപ്പോള്‍ നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവൂ. ബൈപാസ് പൂര്‍ത്തിയാകുന്നതോടെ വലിയവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു ടൗണില്‍ പ്രവേശിക്കാതെ പോകാനാവും.
ഗതാഗതക്കുരുക്കില്‍ കടുത്തുരുത്തി ടൗണ്‍
12:24 AM Dec 03, 2022 | Deepika.com