കോട്ടയം: കോൺഗ്രസ് നേതാവ് ശശി തരൂർ വിവാദങ്ങൾക്കിടെ ഇന്നും നാളെയും കോട്ടയം ജില്ലയിൽ.
രണ്ടു ദിവസത്തെ പര്യടനത്തിനു ജില്ലയിൽ എത്തുന്ന ശശി തരൂർ ബിഷപ്പുമാർ ഉൾപ്പെടെയുള്ള പ്രമുഖരെ സന്ദർശിക്കും. അതേ സമയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ദേഹത്തിന്റെ പരിപാടികളിൽനിന്നു വിട്ടുനിൽക്കും. എന്നാൽ ഈരാറ്റുപേട്ടയിൽനടക്കുന്ന രാഷ്ട്രീയ പരിപാടിയിൽ നിരവധി യുഡിഎഫ് നേതാക്കൾ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.
ഇന്നു രാവിലെ തിരുവനന്തപുരത്തുനിന്നു തിരിക്കുന്ന തരൂർ ആദ്യം പാലാ ബിഷപ് ഹൗസിൽ എത്തും. വൈകുന്നേരം നാലിനു ബിഷപ് ഹൗസിലെ ചായ സത്കാരത്തിനുശേഷം പാലായിൽ കെ.എം. ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണയോഗത്തിൽ പങ്കെടുക്കും. വൈകുന്നേരം 4.30നു ടൗൺഹാളിൽ നടക്കുന്ന സമ്മേളനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കെ.എം. ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ ഡോ. സിറിയക് തോമസ് അധ്യക്ഷതവഹിക്കും. കെ.സി. ജോസഫ്, തോമസ് ജോർജ് കുമ്പുക്കൽ എന്നിവർ പ്രസംഗിക്കും.
തുടർന്നു കാഞ്ഞിരപ്പള്ളി ബിഷപ് ഹൗസിലേക്കു പോകും. 6.30ന് ഈരാറ്റുപേട്ടയിൽ എത്തുന്ന തരൂർ യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കും. ഈരാറ്റുപേട്ട മുട്ടം കവലയിൽ സംഘടിപ്പിക്കുന്ന മഹാസമ്മേളനമാണ് അദ്ദേഹത്തിന്റെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഏക രാഷ്ട്രീയയോഗം. വർഗീയ ഫാസിസം, ഇന്നിന്റെ കാവലാൾ എന്ന വിഷയത്തിലായിരിക്കും ശശി തരൂർ സംസാരിക്കുക. തിരുവനന്തപുരത്ത് മേയർക്കെതിരേ നടന്ന പരിപാടിക്കുശേഷം തരൂർ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ വിശദീകരണയോഗമാണ് ഈരാറ്റുപേട്ടയിലേത്.
പാർട്ടിയിലും യൂത്ത് കോൺഗ്രസിലും തരൂരിന്റെ സന്ദർശനം വിവാദമായെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധയാകർഷിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേയും കോൺഗ്രസിനുള്ളിലെയും വിവാദ വിഷയങ്ങളിൽ അദ്ദേഹം നിലപാട് വ്യക്തമാക്കുമോയെന്നു കണ്ടറിയണം.
നാളെ ചങ്ങനാശേരിയിൽ യുവദീപ്തി സിൽവർ ജൂബിലി സമ്മേളനത്തിലും തരൂർ പങ്കെടുക്കും. കത്തീഡ്രൽ ഹാളിലെ പരിപാടിയ്ക്കു മുന്പ് ബിഷപുമാരുമായി കൂടിക്കാഴ്ചയും നടത്തും.
വിവാദങ്ങൾക്കിടെ ശശി തരൂർ ഇന്നും നാളെയും ജില്ലയിൽ
11:24 PM Dec 02, 2022 | Deepika.com