മുതലക്കോടം: എച്ച്എസ്എസ് വിഭാഗം ദഫ്മുട്ട് മത്സരത്തിൽ ചോര വാർന്ന കൈയുമായി ഷമീറും കൂടെ ഒൻപതു പേരും പോരാടി നേടിയതു ദഫ്മുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം. കല്ലാർ ജിഎച്ച്എസ്എസിനാണ് ഇവർ അഭിമാന വിജയം നേടിക്കൊടുത്തത്. സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ചുള്ള പരിശീലനത്തിനിടെയാണ് ഷമീറിന്റെ കൈയിൽ മുറിവുണ്ടായത്. മത്സരത്തിനിടെ മുറിവ് വലുതായി രക്തമൊഴുകുകയായിരുന്നു. കടുത്ത വേദനയിലും പിന്മാറാതെ ഷമീറും കൂട്ടുകാരും ആവേശത്തോടെ മത്സരം പൂർത്തിയാക്കി. വചസ്, നാഇഫ്, ജഗൻ, അലൻ, ആദിത്ത്, അൻസൽ, ഷിജിനാസ്, ബാസിത്, മിഥുൻ എന്നിവരാണ് ഷമീറിനൊപ്പം വേദിയിലെത്തിയത്. പുളിയൻമല സ്വദേശി സ്വാലിഹ് സുലൈമാനാണ് പരിശീലകൻ.
അറബനമുട്ടിൽ
ശ്രീഹരി പഞ്ച്
മുതലക്കോടം: കരാട്ടെ മാഷ് പരിശീലിപ്പിച്ച കുട്ടികൾക്ക് അറബനമുട്ടിന് ഒന്നാം സ്ഥാനം. കരാട്ടെ ബ്ലാക്ക് ബെൽറ്റായ ശ്രീഹരി പരിശീലിപ്പിച്ച ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർഥികളാണ് കന്നിയങ്കത്തിൽതന്നെ സമ്മാനം നേടിയത്. നേരത്തെ ശ്രീഹരി കലോത്സവങ്ങളിൽ അറബനമുട്ട് മത്സരത്തിൽ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. ഇതിന്റെ ബലത്തിലാണ് പരിശീലന രംഗത്തെത്തിയത്.
കട്ടപ്പനയിൽ ദ്രോണ കരാട്ടെ അക്കാഡമി നടത്തുന്ന ശ്രീഹരി എട്ട് വർഷമായി അർബനമുട്ട് പഠിപ്പിക്കുന്നുണ്ട്. 2011ൽ കരാട്ടെ സംസ്ഥാന ചാന്പ്യനായിരുന്നു. 30 സെക്കൻഡിൽ 256 ബോക്സിംഗ് പഞ്ച് ചെയ്തു റിക്കാർഡും സ്വന്തമാക്കിയിട്ടുണ്ട്.
ചോര ചിന്തിയാലും കല്ലാർ പിന്നോട്ടില്ല
11:08 PM Dec 02, 2022 | Deepika.com