മുതലക്കോടം: ഇടയ്ക്കിടെയുണ്ടായ ചില കല്ലുകടികൾ ഒഴിവാക്കിയാൽ റവന്യു ജില്ലാ കലോൽസവം മൂന്നു ദിവസം പിന്നിട്ടപ്പോൾ കാര്യമായ പരാതികളുയരാത്തത് സംഘാടക സമിതിക്ക് ആശ്വാസമായി. ഇതുവരെ 29 അപ്പീലുകളാണ് അപ്പീൽ കമ്മിറ്റിക്ക് ലഭിച്ചത്. ആദ്യ രണ്ടു ദിവസവും കാണികളുടെ കുറവ് അനുഭവപ്പെട്ടെങ്കിലും തിരുവാതിരയും മോഹിനിയാട്ടവും കോൽക്കളിയും ഉൾപ്പെടെയുള്ളവ ആസ്വദിക്കാൻ ഇന്നലെ ഏറെ കാഴ്ചക്കാരെത്തി. വേദിയുടെ പരിമിതിയും സാങ്കേതിക തകരാറുകളും രക്ഷിതാക്കളുമായുണ്ടായ തർക്കങ്ങളും മോഹിനിയാട്ട മത്സരങ്ങളുടെ നിറം കെടുത്തി. എസ്ജിഎച്ച്എസ്എസിലെ വേദി നാലിലാണ് ഇന്നലെ പരാതി ഉയർന്നത്.
മോഹിനിയാട്ട മത്സരത്തിനായി തയാറാക്കിയ വേദി അതിന് യോജിച്ചതല്ലെന്ന് തുടക്കത്തിലേ ആക്ഷേപം ഉയർന്നിരുന്നു. സ്റ്റേജിൽ കുട്ടികൾക്ക് ചുവടു വയ്ക്കാനുള്ള സ്ഥല പരിമിതിയാണ് പ്രതിസന്ധിയായത്. വേദിയിൽ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതും, മത്സരാർഥികൾക്ക് പാട്ട് കേൾക്കാൻ ആവശ്യമായ ഫീഡ്ബാക്ക് സ്പീക്കർ ഇല്ലാതിരുന്നതും മൂലം മത്സരം നിശ്ചിത സമയത്തേക്കാൾ 20 മിനിറ്റ് വൈകിയാണ് തുടങ്ങിയത്. എച്ച്എസ്എസ് വിഭാഗത്തിലെ ആദ്യ മത്സരാർഥി വേദിയിൽ കയറിതോടെ സിഡി പ്ലെയർ പണിമുടക്കി. പിന്നീട് മൊബൈൽ ഫോണിൽ നിന്നും പാട്ട് പ്ലേ ചെയ്താണ് മത്സരം നടത്തിയത്.
മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതിനാൽ ഒരു മത്സരാർഥിയുടെ പ്രകടനം ഇടയ്ക്ക് തടസപ്പെട്ടു. പിന്നീട് ഈ കുട്ടിയ്ക്ക് അവസാനം വീണ്ടും അവസരം നൽകിയാണ് പ്രശ്നം പരിഹരിച്ചത്.
യുപി വിഭാഗം മോഹിനിയാട്ട മത്സരത്തിന്റെ വിധി നിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ഒരു മത്സരാർഥിയുടെ രക്ഷിതാക്കളും ബന്ധുക്കളും വിധികർത്താക്കൾ ഇരിക്കുന്ന സ്ഥലത്തേക്ക് തള്ളിക്കയറിയത് തർക്കത്തിന് കാരണമായി.
ചില കല്ലുകടികൾ; എങ്കിലും സംഘാടകർക്ക് ആശ്വാസം
11:08 PM Dec 02, 2022 | Deepika.com