വിതുര: വിതുര അടിപറമ്പ് ജെഴ്സി ഫാമിൽ കാട്ടാനക്കൂട്ടമിറങ്ങിയത് പരിഭ്രാന്തിപരത്തി. കഴിഞ്ഞ രണ്ടു ദിവസമായി ഒരു കുട്ടിയാന ഉൾപ്പടെ കാട്ടാനക്കൂട്ടം ഫാമിലുണ്ടെന്ന് അധികൃതർ പറഞ്ഞു. പകൽ സമയങ്ങളിൽ ഫാം വളപ്പിനോട് ചേർന്ന വനത്തിൽ കഴിയുന്ന ഇവ വൈകുന്നേരത്തോടെ ഫാമിലെ കൃഷിയിടത്തിലറങ്ങുകയാണ്.
പശുക്കൾക്ക് നൽകുന്നതിനായി വളർത്തിയ അത്യുത്പാദന ശേഷിയുള്ള പുല്ലിനങ്ങളും കൃഷിയിടങ്ങളിലെ ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളും ആനകൾ നശിപ്പിച്ചു. കൃഷിയിടങ്ങളിൽ ഉൾപ്പടെ നൂറിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ആനശല്യം രൂക്ഷമായതോടെ ഭീതിയിലാണ് ഇവർ. പാട്ടകൊട്ടി ശബ്ദമുണ്ടാക്കി ആനകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമില്ലെന്ന് തൊഴിലാളികൾ പറയുന്നു. വനവുമായി അതിർത്തി പങ്കിടുന്ന ഫാമിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാൻ കിടങ്ങുകളോ സുരക്ഷാവേലികളോയില്ല. കാട്ടുപോത്ത്,പന്നി, മ്ലാവ് എന്നിവയുടെ ശല്യത്തിനു പുറമെ ആനകൾ കൂടി ഇറങ്ങിയതോടെ ആശങ്കയിലാണ് അധികൃതർ. കഴിഞ്ഞ വർഷം നവംബറിൽ ഫാം വളപ്പിൽ പുലിയെ കണ്ടതായി തൊഴിലാളികൾ പറഞ്ഞിരുന്നു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷക്കണക്കിനു രൂപയുടെ പുൽക്കൃഷിയാണ് ഫാമിൽ നടപ്പാക്കുന്നത്. തുടർച്ചയായി,കാട്ടാന ശല്യമുണ്ടായതോടെ വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് പരാതിയുണ്ട്.
അടിപറമ്പ് ജെഴ്സി ഫാമിൽ കാട്ടാനക്കൂട്ടമിറങ്ങി
11:05 PM Dec 02, 2022 | Deepika.com