വെഞ്ഞാറമൂട്: ആയുധങ്ങളുമായി എത്തിയ സംഘം യുവാവിനെ തട്ടി കൊണ്ടുപോയതായി പരാതി. വാഴോടു സ്വദേശി നിസാം (42) നെയാണ് എട്ടംഗ സംഘം തട്ടികൊണ്ടുപോയത്.
കഴിഞ്ഞ ദിവസം രാത്രി ഒന്പതിന് പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്റ്റാൻഡിൽ നിന്നുമാണ് രണ്ടു കാറുകളിലായി എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.
കിളിമാനൂർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമിനെ തിരുവനന്തപുരം കൊല്ലം പോലീസ് റൂറൽ ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കി കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇന്നലെ രാത്രി രഹസ്യമായി എത്തിയ നിസാം സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെയാണ് കാറുകളിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. സംഘം കാറിൽ വച്ച് മർദിച്ച് പരിക്കേൽപ്പിച്ച നിസാമിനെ പുലർച്ചെ അങ്കമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയ്ക്കുകയും അവിടെ വച്ച് ജീവനക്കാരുടെ ഫോണിൽ ബന്ധുക്കളെ വിവരം അറിയ്ക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ട സംഘം നിസാമിനെ ആശുപത്രിയിൽ നിന്ന് കടത്തികൊണ്ടു പോകുകയായിരുന്നു.തുടർന്ന് ആശുപത്രി അധികൃതർ വിവരം അങ്കമാലി പോലീസ് സ്റ്റേഷനിൽ അറിയിയ്ക്കുകയും അവർ കിളിമാനൂർ പോലീസിന് വിവരം നൽകുകയുമായിരുന്നു.
രാവിലെ ബന്ധുക്കൾ നിസാമിനെ തട്ടി കൊണ്ടുപോയതായി കിളിമാനൂർ പോലീസിൽ പരാതി നൽകി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കല്ലംമ്പലം സ്വദേശി കർണൽരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിസാമിനെ തട്ടി കൊണ്ടുപോയതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. സംഘത്തെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
കാപ്പ ചുമത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
11:03 PM Dec 02, 2022 | Deepika.com