തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ സമരം കോർപറേഷൻ ഓഫീസിനു മുന്നിൽ തുടരുന്നു. ഇന്നലെ നടന്ന യുഡിഎഫ് സമരം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ഭരണത്തിൽ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമായി തുടരും.
മേയർക്കെതിരായ അന്വേഷണം വെറും പ്രഹസനമാണ്. വിജിലൻസ് അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ചു. അതു പ്രതീക്ഷിച്ചതാണ്. കോർപറേഷനിൽ സ്വജനപക്ഷപാതവും അഴിമതിയുമാണു നടക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയും വിശ്വാസ്യതയും ഈ സർക്കാർ തകർത്തു. സർവകലാശാലകളിലെ വഴിവിട്ട നിയമനങ്ങളെ മുഖ്യമന്ത്രിയുടെ ശിപാർശയിൻമേൽ അംഗീകാരം നൽകിയ ഗവർണർ ആദ്യം അവയെ പ്രോത്സാഹിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് വ്യവസ്ഥാപിതമായ സംവിധാനങ്ങളെ കാറ്റിൽപ്പറത്തിയാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നത്.
ഇത് തെറ്റാണെന്നും അതിനെതിരായ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും തുടർസമരങ്ങളിലൂടെ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞൂവെന്നും സുധാകരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വി.എസ്.ശിവകുമാർ, ശരത് ചന്ദ്രപ്രസാദ്, വർക്കല കഹാർ, എം.എ. വാഹിദ്, മണക്കാട് സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ, ബീമാപ്പള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
കോർപറേഷൻ ഓഫീസിനു മുന്നിലെ സമരം തുടരുന്നു
11:03 PM Dec 02, 2022 | Deepika.com