നെടുങ്കണ്ടം: തൂക്കുപാലത്തിനു സമീപം ചോറ്റുപാറയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് മാല പൊട്ടിച്ചു കടന്ന പ്രതിയെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി സജീവ് (49) ആണ് പിടിയിലായത്. ബാലന്‍പിള്ളസിറ്റി കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിച്ചു മേസ്തിരിപ്പണി ചെയ്തുവരികയായിരുന്നു ഇയാള്‍.
ബുധനാഴ്ചയാണ് ചോറ്റുപാറ ജോണിക്കട ഭാഗത്ത് പോത്തിനെ തീറ്റിക്കൊണ്ടിരുന്ന വീട്ടമ്മയുടെ മാലയുമായി ഇയാള്‍ കടന്നത്. സ്കൂട്ടറില്‍ എത്തിയ ഇയാള്‍ പോത്തിനെ കൊടുക്കുമോ എന്ന് ചോദിച്ച് അടുത്തുവന്നശേഷം കഴുത്തില്‍ കത്തി വച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയിൽ കട്ടപ്പന ഡിവൈഎസ്പി വി.എ. നൗഷാദ് മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ സ്കൂട്ടറുകളുടെ വിശദാംശങ്ങളും പരിശോധിച്ച പോലീസ് മുന്‍കാല കുറ്റവാളികളെക്കുറിച്ചും അന്വേഷണം നടത്തി. സംശയമുള്ള ആളുകളെ നിരീക്ഷിച്ചാണ് പ്രതിയെ ബാലന്പിള്ളസിറ്റിയില്നിന്നു പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ നെടുങ്കണ്ടം സിഐ ബി.എസ്. ബിനു, എസ്ഐമാരായ സജിമോന്‍ ജോസഫ്, ബിനോയ് ഏബ്രഹാം, പി.കെ. സജീവ് , എഎസ്ഐ ജേക്കബ് യേശുദാസ്, സിപിഒമാരായ ആര്.അഭിലാഷ് , സുനില്‍ മാത്യു, അരുണ്‍ കൃഷ്ണസാഗര്‍, വി.കെ. അനീഷ് എന്നിവരും ഉണ്ടായിരുന്നു.
വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന പ്രതി പിടിയിൽ
10:33 PM Dec 02, 2022 | Deepika.com