ഇടുക്കി: വനമേഖലയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള റീബിൽഡ് കേരള പദ്ധതിയിൽ ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലനിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നവംബറിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് യോഗം ചേർന്നത്. പ്രകൃതി ദുരന്തങ്ങളുടെയും വന്യജീവി ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് വനമേഖലയിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് സബ് കളക്ടർ അരുണ്‍ എസ്. നായർ പറഞ്ഞു.
വനമേഖലയിൽ ഭൂമിയുള്ള പ്രദേശവാസികളല്ലാത്തവർ ഈ പദ്ധതി ദുരുപയോഗപ്പെടുത്തുകയും പ്രദേശവാസികളായവർ ഭൂമി വിട്ടുകൊടുക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പദ്ധതി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനം എടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
എന്നാൽ, നിലവിൽ സർക്കാർ ഉത്തരവുള്ളതിനാൽ പുനരധിവാസ പദ്ധതി പ്രകാരം അപേക്ഷ ലഭിച്ചാൽ നടപടി എടുക്കേണ്ടിവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വനമേഖലയിൽ ആളുകളെ ഒഴിപ്പിക്കുന്നതിനു പകരം വനത്തിൽ ഒഴിഞ്ഞുകിടക്കുന്ന എസ്റ്റേറ്റുകൾ ഏറ്റെടുക്കുകയാണ് വകുപ്പ് ചെയ്യേണ്ടതെന്ന് വാഴൂർ സോമൻ എംഎൽഎ ആവശ്യപ്പെട്ടു.
ആലുവ-മൂന്നാർ പഴയ റോഡ് വീണ്ടും തുറക്കാനുള്ള തീരുമാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആശങ്ക അറിയിച്ചു.
ഫോറസ്റ്റ് സെറ്റിൽമെന്റ് നോട്ടിഫിക്കേഷന്‍ സബ് കളക്ടറെ സ്പെഷൽ ഓഫീസറായി നിയമിക്കണമെന്ന് യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ ഷീബ ജോർജ്, സബ് കളക്ടർ അരുണ്‍ എസ്. നായർ, മൂന്നാർ, മറയൂർ, മാങ്കുളം, കോട്ടയം, കോതമംഗലം ഡിഎഫ്ഒമാർ, ഡിഡി പെരിയാർ ഈസ്റ്റ്, വൈൽഡ് ലൈഫ് വാർഡ·ാർ, മറ്റ് ഉദ്യോസ്ഥ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വനമേഖലയിലെ ജനങ്ങളുടെ പുനരധിവാസം: യോഗം ചേർന്നു
10:32 PM Dec 02, 2022 | Deepika.com