മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കണം
12:33 AM Dec 02, 2022 | Deepika.com
കാസർഗോഡ്: കേരളത്തിന്റെ അതിജീവനത്തിനായി പോരാടിയ ചരിത്രമുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ അകറ്റാൻ സർക്കാർ തയാറാകണമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിന്റെ സ്വന്തം സൈന്യമായ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തുന്ന അതിജീവനസമരത്തെ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാർഹമാണ്. വികസനത്തിന് ആരും എതിരല്ല. എങ്കിലും മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പും അവർക്ക് ജീവിക്കാനും പരമ്പരാഗതമായി ചെയ്തുവരുന്ന തൊഴിൽ ചെയ്യാനും അവരുടെ ജീവിത സാഹചര്യങ്ങൾ അട്ടിമറിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കിയോയെന്ന് സർക്കാർ പരിശോധിക്കണം. കേരളത്തിന്റെ അതിജീവനത്തിനായി സ്വയം മറന്നു പ്രവർത്തിച്ചതിന്റെ തിളങ്ങുന്ന ചരിത്രമുള്ള പാവപ്പെട്ടവരെ അമർച്ച ചെയ്യാൻ ശ്രമിക്കുന്നത് സർക്കാരിന്റെ പരാജയമാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ്, അബ്ദുള്ള കൊട്ടോടി, താജുദിൻ കാട്ടൂർ എന്നിവർ പ്രസംഗിച്ചു.