പറവൂർ: നിലവാരമില്ലാത്ത സ്റ്റേജിൽ നൃത്ത മത്സരങ്ങൾ കളിക്കില്ലെന്ന മത്സരാർഥികളുടെയും അധ്യാപകരുടെയും ഭീഷണി ഫലം കണ്ടു. ഇതോടെ നാലാം ദിനമായ ഇന്നലെ വേദി ഒന്നിൽ നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തം മാല്യങ്കര എസ്എൻഎം ഐഎംടിയിലെ വേദി ആറിലേക്കാണ് മാറ്റിയത്. ഇതേ വേദിയിൽ ഇന്ന് നടക്കേണ്ടിയിരുന്ന മാർഗംകളി മാല്യങ്കര എസ്എൻഎം ആർട്സ് ആൻഡ് സയൻസ് കോളജ് ഓഡിറ്റോറിയത്തിലെ പുതിയ വേദിയിലേക്കും മാറ്റിയിട്ടുണ്ട്.
കലോത്സവത്തിനായി കെട്ടിയുണ്ടാക്കിയ വേദികൾ നൃത്തമത്സരങ്ങൾക്ക് യോഗ്യമല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് വിവിധ ഉപജില്ലകളിലെ മത്സരാഥികളും അധ്യാപകരും രംഗത്തെത്തിയത്. മൂന്നാം വേദിയിൽ എച്ച്എസ്എസ് വിഭാഗം മൂകാഭിനയത്തിൽ മത്സരിച്ച മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്മി ബാബുവിന് കാലിന് പരിക്കേറ്റതോടെ പ്രതിഷേധം കനക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വേദി പുനക്രമീകരിക്കുന്നതിന് സംഘാടകർ വഴങ്ങിയത്.
വിശപ്പകറ്റിയ ഊട്ടുപുര
പറവൂർ: കഴിഞ്ഞ നാലുനാൾ കലോത്സവ നഗരിയിലെത്തിയ ആരും വിശന്നിരുന്നിട്ടില്ല. പരാതികളും ആക്ഷേപങ്ങളും ഇല്ലാതെ ഭക്ഷണമൊരുക്കിയത് കെപിഎസ്ടിഎയുടെ സംഘാടനത്തിലുള്ള ഫുഡ് കമ്മിറ്റിയാണ്. ദിവസവും ആയിരങ്ങൾക്കാണ് മൂത്തകുന്നം എസ്എൻഎം ഓഡിറ്റോറിയത്തിൽ അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ ഭക്ഷണം വിളന്പിയത്.
പാചക വിദഗ്ധൻ പഴയിടം മോഹനൻ നന്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നത്. പായസം ഉൾപ്പെടെ സമൃദ്ധമായ ഊണാണ് ദിവസവും നൽകുന്നത്. സമാപന ദിനമായ ഇന്ന് ഉച്ചയൂണിനോടൊപ്പം പാൽപായസം വിളന്പും. ജില്ല പഞ്ചായത്ത് അംഗം ഷാരോണ്‍ പനക്കൽ ചെയർമാനും കെപിഎസ്ടിഎ നേതാവ് രഞ്ജിത്ത് മാത്യു കണ്‍വീനറുമായ ഫുഡ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
‘ഭീഷണി ഫലം കണ്ടു’
12:21 AM Dec 02, 2022 | Deepika.com