പറവൂർ: നാലുനാൾ നീണ്ടുനിന്ന കലാ കപ്പിനായുള്ള പോരാട്ടത്തിൽ മൂത്തകുന്നത്ത് ഇന്ന് കലാശക്കളി. അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ കോവിഡിന് ശേഷം നടന്ന ആദ്യ ജില്ലാ സ്കൂൾ കലോത്സവത്തിൽ എറണാകുളം ഉപജില്ല കിരീടത്തിൽ മുത്തമിടും. കോവിഡ് തളർത്തിയ ക്ഷീണം നിഴലിക്കുന്നതായിരുന്നു ഈ വർഷത്തെ കലോത്സവം. പ്രകടനത്തിനിടെ മത്സരാർഥികൾ തളരുന്നതും പലയിനങ്ങൾക്കും മുൻ വർഷങ്ങളിലേതിനേക്കാൾ പ്രാതിനിധ്യം കുറഞ്ഞതും പ്രകടമായി. മത്സര വേദികളിൽ ഭൂരിഭാഗവും ഒരേ കോന്പൗണ്ടിൽ ആയതിനാൻ കഴിഞ്ഞ നാല് ദിനവും നിറഞ്ഞ സദസിനു മുന്നിലാണ് മത്സരങ്ങൾ അവതരിപ്പിക്കപ്പെട്ടത്.
അവസാന ദിനമായ ഇന്ന് മാർഗംകളി, സംഘനൃത്തം, ഓട്ടൻ തുള്ളൽ, ചവിട്ട്നാടകം വൃന്ദ വാദ്യം, സംസ്കൃത നാടകം, പരിചമുട്ട്കളി, അക്ഷല ശ്ലോകം, കാവ്യകേളി എന്നീ മത്സരങ്ങൾ അരങ്ങിലെത്തും.
ഗുരുവായ അച്ഛൻ സാക്ഷി;
ആഞ്ചലീന ഒന്നാമത്
പറവൂർ: ഗുരുവായ അച്ഛനെ സാക്ഷിയാക്കി യുപി വിഭാഗം കുച്ചിപ്പുടിയിൽ ആഞ്ചലീനയ്ക്ക് ഒന്നാംസ്ഥാനം. ഒപ്പം പങ്കെടുത്ത 11 പേരെ പിന്തള്ളിയാണ് എ ഗ്രേഡോടെ കന്നിയങ്കത്തിൽ ആഞ്ചലീന ഒന്നാമതെത്തിയത്. കുച്ചുപ്പുടിയിൽ ഗുരുവായ അച്ഛൻ എളമക്കര സുനിൽകുമാർ മകളുടെ പ്രകടനത്തിന് സാക്ഷിയായിരുന്നതും ശ്രദ്ധേയമായി.
ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ആഞ്ചലീന. ഉപജില്ലയിൽ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ആഞ്ചലീന അരങ്ങിലെത്തിയിരുന്നു. സുനിൽകുമാറിന്റെ ശിഷ്യനായ നിരഞ്ജൻ ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും കഴിഞ്ഞ ദിവസം ഒന്നാംസ്ഥാനം നേടിയിരുന്നു. നിമ്മിയാണ് ആഞ്ചലീനയുടെ അമ്മ.
ഇന്ന് കലാശക്കളി
12:21 AM Dec 02, 2022 | Deepika.com