വെച്ചൂർ: മഴയെത്തുടർന്ന് വെള്ളം നിറഞ്ഞ പാടത്ത് കൊയ്ത്തു യന്ത്രങ്ങൾ താഴ്ന്നതിനെ തുടർന്ന് നെല്ല് കൊയ്തെടുക്കാൻ കഴിയാതെ വന്നത് കർഷകർക്ക് കനത്ത പ്രഹരമായി. വെച്ചൂർ പഞ്ചായത്തിലെ അഞ്ച്, ആറു വാർഡുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളിക്കരി പാടത്തെ കർഷകർക്കാണ് മഴയെത്തുടർന്ന് കൃഷിനാശം നേരിട്ടത്. 96 ഏക്കറുള്ള ചെറുവള്ളിക്കരി പാടത്ത് അരയേക്കർ മുതൽ ഒരു ഹെക്ടർ വരെ നിലമുള്ള 46 കർഷകരാണുള്ളത്.
76 ഏക്കറിലെ കൊയ്ത്തുകഴിഞ്ഞപ്പോഴാണ് മഴ കനത്തുപെയ്തു പാടത്ത് വെള്ളം നിറഞ്ഞത്. ശേഷിച്ച 20 ഏക്കറിൽ നാലു പാട്ടകർഷകരടക്കം എട്ടുപേരുടെ നെല്ലാണ് കൊയ്യാനുണ്ടായിരുന്നത്. വെള്ളം പമ്പു ചെയ്തു പുറന്തള്ളിയെങ്കിലും നനവ് മാറാതിരുന്ന പാടത്ത് കൊയ്ത്തുയന്ത്രങ്ങൾ താഴുകയായിരുന്നു. പിന്നീട് കർഷകത്തൊഴിലാളി സ്ത്രീകൾ കൊയ്തെടുത്തെങ്കിലും നല്ലൊരു പങ്കു നെല്ലും പാടത്ത് ഉതിർന്നു വീണു. 20,000 രൂപ ഏക്കറിന് പാട്ടം നൽകി കൃഷി ചെയ്ത നാലു കർഷകർക്ക് ഉൾപ്പെടെ വിളവെടുക്കാൻ കനത്ത തുക ചെലവാക്കേണ്ടിയും വന്നു.
ഏക്കറിന് 30,000 രൂപ വിനിയോഗിച്ച് കൃഷി ചെയ്ത പാടത്ത് ആദ്യം കൊയ്തെടുത്ത വർക്ക് ഏക്കറിന് 20- 25 ക്വിന്റൽ നെല്ല് ലഭിച്ചു. കൊയ്ത്ത് യന്ത്രം താഴ്ന്നതിനെത്തുടർന്ന് സമയത്ത് കൊയ്യാൻ കഴിയാതിരുന്ന കർഷകർക്ക് ഏക്കറിന് അഞ്ച് ക്വിന്റൽ നെല്ലാണ് ലഭിച്ചതെന്നും കർഷകർ പറയുന്നു.
പാട്ടകർഷകനായ വെച്ചൂർ ആലങ്കരത്തറ ലാൽ രണ്ടരയേക്കറിലെ നെല്ല് 750 രൂപ നിരക്കിൽ 36 പേർക്ക് കൂലി നൽകിയാണ് കൊയ്തെടുത്തത്. നാലേക്കർ കൃഷി ചെയ്ത മംഗലത്ത് മുരളീധരൻ 80പേരെയും കുടവെച്ചൂർ കൈപ്പുഴപ്പറമ്പിൽ രാമചന്ദ്രൻ നായർ ഒന്നരയേക്കറിൽ 37 പേരെയും മഞ്ചാടിക്കരി കുടുകത്തറ മിനിമോൾ ഒന്നേകാലേക്കറിൽ 35 പേരെയും നാലേമുക്കാൽ ഏക്കറിൽ കൃഷി ചെയ്ത സിന്ധു ഈരയിൽ, മനു ഈരയിൽ എന്നിവർ യഥാക്രമം 80, 78 പേരെ കൊയ്യാനിറക്കിയുമാണ് വിളവെടുത്തത്. വൻവിളവ് ലഭിക്കുമായിരുന്ന സാഹചര്യമുണ്ടായിട്ടും കൊയ്ത്തുയന്ത്രമിറക്കി വിളവെടുപ്പു നടത്താൻ കഴിയാതെ വന്നതോടെ വിളവിൽ പകുതിയിലധികം നഷ്ടമായതിനു പുറമെ കൂലിച്ചെലവിനത്തിലും വൻതുക മുടക്കേണ്ടിവന്നത് തങ്ങൾക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയതായി കർഷകർ പറയുന്നു. ഒരു പാടശേഖരത്തിലെ രണ്ട് മോട്ടോറുകൾ രണ്ടു വൈദ്യുതി ഭവനു കീഴിലായതും തങ്ങൾക്ക് തിരിച്ചടിയായെന്ന് കർഷകർ ആരോപിച്ചു.
കൃഷിനാശം സംഭവിച്ച പാടശേഖരം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈല കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്, കൃഷി അസിസ്റ്റന്റ് ബിജു തുടങ്ങിയവർ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പിനോടു പഞ്ചായത്ത് കമ്മിറ്റി ശുപാർശ ചെയ്യുമെന്ന് കെ.ആർ. ഷൈല കുമാർ പറഞ്ഞു. വിളവ് നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷി വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ചെറുവള്ളിക്കരി പാടശേഖര സമിതി പ്രസിഡന്റ് ആനാശേരി രഘു, സെക്രട്ടറി ഷിന്റോ ജോൺ എന്നിവർ ആവശ്യപ്പെട്ടു.
കൊയ്ത്തുയന്ത്രം താഴ്ന്നു; നെല്ല് കൊയ്തെടുക്കാനാവാതെ കർഷകർ
12:10 AM Dec 02, 2022 | Deepika.com