തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സമരം 28-ാം ദിവസത്തിലേയ്ക്ക്. യുഡിഎഫ് കൗണ്‍സിലർമാർ കോർപറേഷൻ ഓഫീസിനകത്തും പ്രവർത്തകർ പുറത്തും നടത്തിവരുന്ന സമരം ഇന്നലെയും തുടർന്നു.
മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ സമരത്തിന് അഭിവാദ്യമർപ്പിച്ചു കോർപറേഷനിലേയ്ക്കു പ്രകടനം നടത്തി. മഹിളാ കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്ത്രീ സമൂഹത്തിനാകെ അപമാനമുണ്ടാക്കുന്ന നയമാണ് മേയർ ആര്യ രാജേന്ദ്രൻ സ്വീകരിക്കുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. യുവജനങ്ങൾക്കു നീതി ലഭ്യക്കുന്നതിനു പകരം അവർക്ക് അർഹതപ്പെട്ട ജോലിസാധ്യതകൾ അട്ടിമറിക്കുന്ന മേയറുടെ പ്രവണത പൊതുസമൂഹത്തിൽ അറപ്പുള്ളവാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മേയർ സ്ഥാനമൊഴിഞ്ഞ് മാപ്പു പറയുകയാണ് അഭികാമ്യമെന്ന് ബിന്ദു പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി പ്രസംഗിച്ചു. ഇന്നലെ ഉച്ചയോടെ നാലു മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ മേയറുടെ ഓഫീസിലേയ്ക്കു പ്രതിഷേധവുമായി എത്തിയത് അൽപനേരം സംഘർഷത്തിനിടയാക്കി. മേയറുടെ ഓഫീസിൽ കടന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മഹിളാകോണ്‍ഗ്രസ് പ്രവർത്തകരെയും കൗണ്‍സിലർമാരെയും പോലീസ് മർദിച്ചുവെന്ന് ആരോപിച്ച് മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് മാർച്ച് നടത്തി.
മേയറുടെ ഓഫീസിലേയ്ക്കു തള്ളിക്കയറാൻ മഹിളാ കോണ്‍ഗ്രസ് ശ്രമം
11:23 PM Dec 01, 2022 | Deepika.com