കുമരകം: മാനം ഇരുണ്ടാൽ പൊങ്ങലക്കരി നിവാസികളുടെ മനസിൽ ഭീതിയാണ്. ഒരു ചെറിയ മഴ പെയ്താൽപോലും വീട്ടിലും പരിസരങ്ങളിലും വെള്ളമാകുമെന്നതാണ് ഈ ഭയപ്പാടിന് കാരണം. വർഷത്തിൽ പത്തു മാസവും വെള്ളപ്പൊക്കക്കെടുതി അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് പൊങ്ങലക്കരി നിവാസികൾ.
വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പരിസരം മലിനമാകുന്നതിനൊപ്പം സാംക്രമികരോഗങ്ങളും വേട്ടയാടുകയാണ്. നിരന്തരമായ വെള്ളപ്പൊക്കം താങ്ങാനാവാതെ പല വീടുകളും താഴ്ന്നു. ചുമരുകൾ വിണ്ടുകീറി. പലരും ഭയന്നാണ് രാത്രികൾ തള്ളി നീക്കുന്നത്. സമുദ്രനിരപ്പിനു താഴെയുള്ള പ്രദേശം എന്ന കേട്ടറിവുള്ള പുതുതലമുറയ്ക്ക് കണ്ട് അറിയാനും പഠിക്കാനും പറ്റുന്ന ജില്ലയിലെ ഏക പ്രദേശവും ഇതാണ്. ഇങ്ങനെയുള്ള പ്രദേശങ്ങളിൽ പുറംബണ്ട് നിർമിച്ച് വെള്ളപ്പൊക്കത്തിൽനിന്നും സംരക്ഷിക്കുമ്പോൾ പൊങ്ങലക്കരിയിൽ അതും നടപ്പിലാക്കിയില്ല. സ്വന്തമായി രണ്ടു ലോഡ് മണ്ണ് പറമ്പിൽ ഇട്ടുയർത്താം എന്നു വച്ചാൽ പാലം ഇല്ലാത്തതിനാൽ ഇരട്ടിച്ചെലവും വഹിക്കണം. പതിറ്റാണ്ടുകളായി കഷ്ടപ്പാടുകൾ മാത്രം അനുഭവിച്ച് ജീവിക്കുന്നവരാണ് പൊങ്ങലക്കരി നിവാസികൾ. അടിയന്തരമായി ഇവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
ചാറ്റൽ മഴയിലും വെള്ളപ്പാെക്ക ദുരിതത്തിൽ കരിയിൽ കാോളനി
11:00 PM Dec 01, 2022 | Deepika.com