നാലു പകലുകൾ നിറഞ്ഞാടിയ കലോത്സവവേദിയിൽ പുതുപ്രതിഭകളുടെ കലാമിന്നലാട്ടത്തിന്റെ മഹോത്സവം. ആടിയും പാടിയും മത്സരിച്ച വേദികൾ ഇന്നലെ സന്ധ്യ കറുത്തതോടെ ആരവമൊഴിഞ്ഞു. ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇത്തവണ പൊതുജന പങ്കാളിത്തം കുറവായിരുന്നു. എങ്കിലും മത്സരശോഭയ്ക്ക് മങ്ങലേൽപ്പിച്ചില്ല.
ആലപ്പുഴ: ഒട്ടേറെ പ്രതിഭകളെ സൃഷ്ടിച്ച് ജില്ലാ റവന്യു കലോത്സവത്തിനു സമാപനം. സമാപന സമ്മേളനം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. 28 മുതൽ നഗരത്തിലെ വിവിധ സ്കൂളുകളിലെ 12 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. 11 ഉപജില്ലകളിലെ 8,000 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ ആലപ്പുഴ നഗരസഭാ കൗൺസിലർമാരായ പി.എസ്. ഫൈസൽ, നസീർ പുന്നയ്ക്കൽ, ബി.നസീർ, പി. സുജാത, പി.ഡി. അന്നമ്മ, ഡോ. കെ. ജെ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
മത്സരിക്കാനും ആളില്ല
ഓട്ടൻതുള്ളൽ ഇനത്തിൽ മത്സരിക്കാൻ ആൺകുട്ടികളാരുമില്ലായിരുന്നു. വേദിയിലെത്തിയ വിദ്യാർഥികളിൽ ചിലർ വിധികർത്താക്കളുടെ വിമർശനത്തിൽ ഇറങ്ങിപ്പോയ സംഭവവുമുണ്ടായി. യുപി വിഭാഗം കൂടിയാട്ടത്തിന് അണിഞ്ഞൊരുങ്ങി വേദിയിലെത്തിയ വിദ്യാർഥികളുടെ വേഷവിധാനത്തിലെ കൃത്രിമത്വമാണ് വിധികർത്താക്കളെ ചൊടിപ്പിച്ചത്. കാർഡ് ബോർഡ് കൊണ്ടുള്ള കിരീടം, മിഴാവിനു പകരം പ്ലാസ്റ്റിക് കുടം എന്നിവയുമായാണ് ചില കുട്ടികൾ വേദിയിൽ വന്നത്.
ആറന്മുള ശൈലി
വഞ്ചിപ്പാട്ട് മത്സരത്തിൽ ഇത്തവണയും കുട്ടനാടൻ ശൈലിക്ക് ആറന്മുള ശൈലിയുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച 12 ടീമിൽ രണ്ടു ടീം മാത്രമാണ് കുട്ടനാടൻ ശൈലി അവതരിപ്പിച്ചത്. ബാക്കിയെല്ലാം ആറന്മുള ശൈലിയിലായിരുന്നു. ഒന്നാം സ്ഥാനം ആറന്മുള ശൈലിയിൽ വഞ്ചിപ്പാട്ട് അവതരിപ്പിച്ച മാന്നാർ നായർ സമാജം ടീം നേടി. രണ്ടാം സ്ഥാനം ചെന്നിത്തല മഹാത്മാ സ്കൂളിനു ലഭിച്ചു. കുട്ടനാടൻ ശൈലി വഞ്ചിപ്പാട്ട് അവതരിപ്പിച്ച പുന്നപ്ര മോഡൽ റസിഡൻഷൽ സ്കൂളിന് എ ഗ്രേഡ് മാത്രമാണ് കിട്ടിയത്. തിരുവാതിര കളിയെ അനുസ്മരിപ്പിക്കും വിധമാണ് ചിലർ വഞ്ചിപ്പാട്ട് അവതരിപ്പിച്ചത്. പാട്ടുപാടാൻ അറിയാത്തവരും വഞ്ചി പോലും കാണാത്തവരും വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നതിലെ പോരായ്മയും വിധികർത്താക്കൾ ചൂണ്ടിക്കാട്ടി.
വേദികൾ മാറി
നാടകവേദികൾ മാറിയതും അസൗകര്യങ്ങളും നാടക മത്സരം അലങ്കോലമാക്കി. എസ്ഡിവി സെന്റിനറി ഹാളിൽ നടത്തേണ്ടിയിരുന്ന നാടക മത്സരങ്ങൾ തൊട്ടടുത്തുള്ള ബസന്റ് ഹാളിലേക്കു മാറ്റി. വെളിച്ചവും ശബ്ദസംവിധാനങ്ങളും പര്യാപ്തമായിരുന്നില്ല.
അണിയറക്കാർക്ക് ഇരിക്കാൻ സൗകര്യമില്ലാത്ത സ്ഥലവുമായിരുന്നു. ഇതോടെ പലരും പ്രതിഷേധവുമായി രംഗത്തുവന്നു. ഈ അസൗകര്യങ്ങൾക്കിടെ യുപി വിഭാഗത്തിലെ ആറു നാടകങ്ങൾ അവിടെ നടന്നു. പിന്നീട് എച്ച്എസ് വിഭാഗത്തിന്റെ നാടകമെത്തിയപ്പോൾ സെന്റിനറി ഹാളിലേക്കു മാറി.
എല്ലാം കളറായിട്ടോ!
10:47 PM Dec 01, 2022 | Deepika.com