അടിമാലി: റിസർവ് വനത്തിൽനിന്ന് വൻമരങ്ങൾ വെട്ടിക്കടത്തിയ കേസിലെ കണ്ണിയാണെന്നാരോപിച്ച് വനപാലകർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഓട്ടോ ഡ്രൈവർ ആത്മഹത്യക്കു ശ്രമിച്ചു.
കെഎസ്ആർടിസി ജീവനക്കാരനായിരുന്ന വാളറ സ്വദേശി ക്ലീറ്റസ് മാത്യു (59) ആണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായത്.
നിരപരാധിയായ തന്റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഇന്നലെ വാളറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി. ജന്മനാ ശാരീ രികന്യൂനതയുള്ള മകനുമായാണ് ക്ലീറ്റസ് സ്റ്റേഷനിലെത്തിയത്. ക്ലീറ്റസിന്റെ ഓട്ടോറിക്ഷയിൽ മരംവെട്ടു കേസിലെ പ്രതികൾ മരത്തിന്റെ കരി കയറ്റി എന്നാരോപിച്ച് ഓട്ടോറിക്ഷ നേരത്തെ വനപാലകർ പിടിച്ചെടുത്തിരുന്നു. വാഹനം വിട്ടുതന്നില്ലെങ്കിൽ സുഖമില്ലാത്ത മകനോടൊപ്പം ഇവിടെ ആത്മഹത്യ ചെയ്യുമെന്നും വനം ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചുവരുത്തി ക്ലീറ്റസിനെയും മകനെയും തിരിച്ചയച്ചു. വൈകുന്നേരത്തോടെ ക്ലീറ്റസ് വിഷം കഴിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ ഇയാളെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നഴ്സിംഗ് വിദ്യാർഥിയായ മകളുടെ പഠനചെലവടക്കം കുടുംബം പുലർത്താൻ തന്റെ ഓട്ടോറിക്ഷ ആവശ്യപ്പെട്ട് എത്തിയ തങ്ങളെ വനപാലകർ അപമാനിച്ചു തിരിച്ചയച്ചതായി ബന്ധുക്കളോട് ക്ലീറ്റസ് അറിയിച്ചിരുന്നു. തുടർന്നാണ് വിഷം കഴിച്ചത്.
നേര്യമംഗലം റേഞ്ചിന് കീഴിലെ കുളമാംകുഴി ആദിവാസി കോളനിയോടു ചേർന്നുളള വനഭൂമിയിൽ അതിക്രമിച്ചുകയറി അകിൽ, ചുവന്ന അകിൽ ഉൾപ്പെടെയുളള 20ലേറെ വൻമരങ്ങൾ വെട്ടി കടത്തിയതായാണ് കേസ്.
ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവർ വിഷം കഴിച്ചു
10:31 PM Dec 01, 2022 | Deepika.com