തൊടുപുഴ: സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കിം തൊടുപുഴയിൽ സിറ്റിംഗ് നടത്തി. വിവരാവകാശ അപേക്ഷകൾക്ക് കൃത്യസമയത്ത് മറുപടി നൽകാത്തതും അപൂർണമായ മറുപടി നൽകിയതുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും സിറ്റിംഗിൽ ലഭിച്ചത്.
മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടത്തിയ സിറ്റിംഗിൽ 10 പരാതികൾ പരിഗണിച്ചു. പരാതിക്കാർക്ക് പുറമേ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും കമ്മീഷൻ വിളിച്ചുവരുത്തിയിരുന്നു. യുക്തിരഹിതമായ മറുപടി നൽകിയ ഉദ്യോഗസ്ഥരെ കമ്മീഷണർ പരസ്യമായി ശാസിച്ചു. അപേക്ഷ സമർപ്പിച്ചിട്ടും പല കാരണങ്ങൾ കൊണ്ടും നൽകാതിരുന്നതും വിവിധ ഓഫീസുകളിൽ പൂഴ്ത്തിവച്ചതുമായ രേഖകൾ കമ്മീഷൻ വിളിച്ച് വരുത്തി പരാതിക്കാർക്ക് ലഭ്യമാക്കി.
സിറ്റിംഗിൽ എത്തണമെന്ന് കമ്മീഷണർ രേഖാമൂലം ആവശ്യപ്പെട്ടിട്ടും എത്താൻ തയാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ പറഞ്ഞു. ചില വകുപ്പുദ്യോഗസ്ഥരോട് തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകാനും നിർദേശം നൽകി. മറുപടി നൽകുന്നതിൽ ഉൾപ്പെടെ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്കും സിറ്റിംഗിൽ കമ്മീഷണർ ശിപാർശ ചെയ്തു.
വിവരാവകാശ കമ്മീഷണർ സിറ്റിംഗ് നടത്തി
10:31 PM Dec 01, 2022 | Deepika.com