ഈരാറ്റുപേട്ട: ഇറക്കം ഇറങ്ങിവന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറിഞ്ഞു. മൂന്നിലവിന് സമീപമാണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം.
ഈരാറ്റുപേട്ടയിൽനിന്നും പ്ലാശനാല്‍ വലിയകാവുംപുറം വഴി മൂന്നിലവ് ചൊവ്വൂരിലേക്ക് സർവീസ് നടത്തുന്ന കുഴിത്തോട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടത്തിനിടയിൽ കൂട്ടക്കല്ലിനടുത്തുവച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. മുന്നിലെ കൊടുംവളവും താഴ്ചയും കണക്കാക്കി ബസ് ഡ്രൈവര്‍ വിജയന് ബസ് മണ്‍തിട്ടയോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തിട്ടയില്‍ കയറിയ വാഹനം നിയന്ത്രണം വിട്ടു. ഡ്രൈവര്‍ മതിലില്‍ ഇടിപ്പിച്ച് നിര്‍ത്താൻ ശ്രമിച്ചതോടെ പ്രദേശത്തുനിന്ന ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് ബസ് മറിഞ്ഞത്.
ഡ്രൈവറും കണ്ടക്ടറും അടക്കം ഏഴു പേരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഒരാളെ ഈരാറ്റുപേട്ടയിലും നാലു പേരെ പാലാ ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും അഗ്നിരക്ഷസേനയും പോലീസും സംഭവസ്ഥലത്തെത്തി.
സ്വകാര്യ ബസ് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്
10:25 PM Dec 01, 2022 | Deepika.com