ഒറ്റപ്പാലം: കാമ ബാണങ്ങൾ ഉതിർന്നുവീണു... കണ്മുനന്പുകളാൽ ശൃംഗാരരസത്തോടെ മുഗ്ദ മനോഹരികൾ നിറഞ്ഞാടിയ മോഹിനിയാട്ട മത്സരം വശ്യമനോഹരം.
മോഹിനിയാട്ടത്തിൽ മത്സരം നടന്ന മൂന്ന് വിഭാഗങ്ങളിലും ആവേശം തുളുന്പുന്ന മത്സരമാണ് ഉണ്ടായതെന്ന് വിധികർത്താക്കൾ പറഞ്ഞു.
മോഹിനിയാട്ടത്തിന്റെ തനത് സന്പ്രദായത്തിൽ തന്നെ മത്സരാർത്ഥികളെല്ലാം മാറ്റുരച്ചത് ശ്രദ്ധേയമായി. നർത്തകിമാരിൽ ചിലരെങ്കിലും മനോധർമമാടാൻ മുതിർന്നതും നവ്യാനുഭവമായി. പദം പാടിക്കഴിഞ്ഞതിനു ശേഷമല്ല, പദത്തോടൊപ്പം തന്നെയാണ് മുക്തമനോഹരികളായ നർത്തകിമാർ മനോധർത്തിന് മുതിർന്നത്.
ഉദ്യാനത്തിന്റെയും, കേശാദിപാദത്തിന്റെയും ശൃംഗാര ഭാവത്തിന്റെയും വർണ്ണനകൾക്കിടെയാണ് ദേവദാസികളുടെ പിൻമുറക്കാരായി വേദികളിലെത്തിയ മോഹിനിമാർ മനോധർമത്തിന് ശ്രമിച്ചത്.
രസാഭിനയത്തിന്റെ ഈ ഭാഗമാടാൻ ശ്രമം നടത്തിയ മത്സരാർത്ഥികൾ ഈ രംഗത്തെ ഭാവിയുടെ പ്രതീക്ഷകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. നവരസങ്ങൾക്ക് അഭിനയത്തിൽ സ്ഥാനമുണ്ടെങ്കിലും ശൃംഗരത്തിന് പ്രാമുഖ്യം നൽകുന്ന മോഹിനിയാട്ടത്തിന്റെ അർത്ഥ വ്യാപ്തി ഉൾക്കൊണ്ടുകൊണ്ടുതന്നെയാണ് മത്സരാർഥികൾ മാറ്റുരച്ചത്.
എച്ച്എസ്എസ് വിഭാഗത്തിൽ ചിറ്റൂർ ജിവിഎച്ച്എസ്എസിലെ ജാനകി ജിനപ്രസാദിനാണ് ഈ ഇനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. മോഹിനിയാട്ട മത്സരം കാണാൻ വലിയ ആരാധക വൃന്ദമാണ് വേദികൾക്ക് മുന്പിൽ ഇടം പിടിച്ചത്. മത്സരങ്ങൾ എല്ലാം ഉന്നത നിലവാരം പുലർത്തിയതായി വിധികർത്താക്കൾ ചൂണ്ടിക്കാട്ടി.
വശ്യമനോഹരം, മോഹിനിയാട്ടം
12:45 AM Dec 01, 2022 | Deepika.com