നെയ്യാറ്റിന്‍കര : ആയുസിന്റെ പുസ്തകത്തില്‍ ആന്റണി ലോപ്പസിന് പ്രായം അറുപതായി. അടിമലത്തുറ നിവാസിയായ ആന്റണി ലോപ്പസ് ഇപ്പോഴും മുടങ്ങാതെ കടല്‍പ്പണിക്ക് പോകുന്നു. ദിവസവും വൈകുന്നേരം മൂന്നോടെ നാലു വള്ളവും നാലു കട്ടമരവുമായാണ് മത്സ്യബന്ധനത്തിനായുള്ള യാത്ര. രാത്രി എട്ടു കഴിയും ആഴക്കടലിലെത്താന്.
ഓരോ കട്ടമരത്തിലും നാലു വീതം വിളക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ടാവും. അവയുടെ പ്രകാശത്തിലാണ് വലയിലേയ്ക്കെത്തുന്ന മീനുകളെ കാണുന്നത്. കട്ടമരത്തിലിരിക്കുന്നവര്ക്ക് ഉറക്കമില്ല. ഒരു പോള കണ്ണടച്ചാല്‍ ചിലപ്പോള്‍ മീനുകളെ കിട്ടില്ലായെന്ന് അവര്‍ക്ക് അറിയാം. കടലിലെ വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് ഈ തൊഴില്‍ ചെയ്യുന്നതെന്ന ആന്റണിയുടെ അനുഭവം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള പുതിയ കാലത്തെ അധ്യാപകരെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ഥത്തില്‍ പുതുമയാര്ന്നതായിരുന്നു.
സമഗ്ര ശിക്ഷാ കേരളത്തിന്റെ ഭാഗമായി തലസ്ഥാന ജില്ലയിലെ പ്രവർത്തി പഠന അധ്യാപകര്‍ക്കായി നടത്തിയ ത്രിദിന റസിഡന്‍ഷ്യല്‍ ശില്പശാലയിലാണ് വ്യത്യസ്ത തൊഴില്‍ മേഖലകളിലെ മുതിര്‍ന്നവരെ ആദരിക്കാനും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമായി ഒരു സെഷന് ഒരുക്കിയത്. കളിമണ്‍ ഉത്പന്ന നിര്‍മാണ തൊഴിലാളി ശ്രീധരന്, കര്ഷകന് സോമന്, മേസ്തിരി സുധീശന്‍, മരപ്പണിക്കാരന് സോമനാഥന് ആശാരി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ബി. ശ്രീകുമാരൻ, കെ.എ. ഷാഹിന, ബി.പി.സി കൃഷ്ണകുമാർ, ഡോ. ജയകുമാര്‍ എന്നിവർ സംബന്ധിച്ചു.
മുതിര്‍ന്ന തൊഴിലാളികളുടെ അനുഭവങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് അധ്യാപക പരിശീലനം
12:15 AM Dec 01, 2022 | Deepika.com