വാമനപുരം: പഞ്ചായത്തുതല കേരളോത്സവത്തിൽ ഭരണപക്ഷ കക്ഷികളുടെ ഇഷ്ടക്കാർക്ക് നിയമ വിരുദ്ധമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകിയതിനെതിരേ പ്രതിഷേധം ഉയരുന്നു.വാമനപുരം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം അവസാനിച്ച കേരളോത്സവത്തെ ചൊല്ലിയാണ് തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്.
കേരളോത്സവത്തിൽ ഉയർന്ന് മാർക്ക് കരസ്ഥമാക്കിയ ക്ലബിനെ മറികടന്ന് ഭരണപക്ഷത്തെ അംഗങ്ങളും പോഷകസംഘടനിലെ അംഗങ്ങളുമുള്ള ക്ലബിനാണ് ഓവറോൾ ട്രാഫി നൽകിയത്. യുവജനക്ഷേമ ബോർഡിന്റെ സർക്കുലറിൽ കലാ കായിക മത്സരങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകാതെ ഭരണകക്ഷിയുടെ അംഗങ്ങളുള്ള ക്ലബ്ബിനാണ് ഓവറോൾ നൽകിയത് നിയമവിരുദ്ധമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണെങ്കിലും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം യുഡിഎഫിനായിരുന്നു. അതു കൊണ്ടു തന്നെ മത്സരങ്ങളുമായി ബന്ധപ്പെട്ട ആലോചനകളിലും സംഘാടനത്തിലും ബന്ധപ്പെട്ട സാൻഡിംഗ് കമ്മറ്റി ചെയർമാനെ ഉൾപ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ കേരളോത്സവത്തിന്റെ വിജയിയെ കണ്ടെത്തിയ നടപടി റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വാമനപുരം പഞ്ചായത്തിൽ നടന്ന കേരളോത്സവം സ്വജനപക്ഷപാതവും പിടിപ്പുകേടുകളും നിറഞ്ഞതെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഉണ്ണിക്കൃഷ്ണൻ ആരോപിച്ചു. വിഷയങ്ങൾ ഉന്നയിച്ച് യുവജനക്ഷേമ ബോർഡിനും മന്ത്രിയ്ക്കും പരാതി നൽകിയതായി ശ്രീജ ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
വാമനപുരത്തെ കേരളോത്സവം: വിജയികളെ നിശ്ചയിച്ചതിൽ ആരോപണവുമായി പ്രതിപക്ഷം
12:14 AM Dec 01, 2022 | Deepika.com