തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കു തയാറെടുക്കുന്ന തലസ്ഥാന നഗരത്തിൽ ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ വസന്തം വരുന്നു. നഗര വസന്തം എന്ന് പേരിട്ടിട്ടുള്ള പുഷ്പോത്സവം 21ന് ആരംഭിക്കും. കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും ചേർന്നാണു സംഘടിപ്പിക്കുന്നത്.
നഗരവീഥികളും കനകക്കുന്ന് പരിസരവുമെല്ലാം വസന്തത്തിൽ മുങ്ങും. വെള്ളയന്പലത്തു നിന്നും കവടിയാർ, ശാസ്തമംഗലം, വഴുതക്കാട്, സ്പെൻസർ ജംഗ്ഷൻ റോഡുകളുടെ ഇരുവശങ്ങളും പൂച്ചെടികളും അലങ്കാരച്ചെടികളും കൊണ്ടു നിറയും. കോർപറേഷൻ ഓഫീസിനു മുന്നിൽ നിന്ന് ദേവസ്വം ബോർഡ് വരെയും പിഎംജി വരെയുമുള്ള പാതയോരത്തും വസന്തം വിരിയും. വർണശബളമായ, സുഗന്ധം നിറയുന്ന ചെടികൾക്കു പുറമെ അലങ്കാര ദീപങ്ങളും ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും വസന്തത്തിനു മാറ്റുകൂട്ടും. രാത്രികളെ പകലാക്കിക്കൊണ്ട് അർധരാത്രി ഒന്നുവരെ പുഷ്പോത്സവം നീളും. കനകക്കുന്നിലും സൂര്യകാന്തിയിലും നിശാഗന്ധിയിലും പുഷ്പാലംകൃതമായ ഇൻസ്റ്റലേഷനുകൾ വസന്തം കാണാനെത്തുന്നവരെ വരവേൽക്കും. കുട്ടികൾക്കു വേണ്ടിയുള്ള പാർക്കുകളും സാഹസിക വിനോദങ്ങളും വസന്തത്തിനൊപ്പം ഒരുക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണ വൈവിധ്യങ്ങൾ അണിനിരക്കുന്ന ഫുഡ് കോർട്ട് രുചിയുടെ വസന്തമൊരുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികൾ, അലങ്കാര മത്സ്യ പ്രദർശനം എന്നിങ്ങനെ വൈവിധ്യങ്ങളുടെ വിരുന്നായി പുഷ്പോത്സവം മാറും. വിവിധ വകുപ്പുകളുടെയും നഗരവാസികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുഷ്പോത്സവം ജനുവരി രണ്ടിനു സമാപിക്കും.
അനന്തപുരിയിൽ പുഷ്പോത്സവം 21 മുതൽ
12:14 AM Dec 01, 2022 | Deepika.com