കാട്ടാക്കട : ഊരൂട്ടമ്പലത്തെ അമ്മയെയും കുഞ്ഞിനെയും 11 വർഷം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മാഹിൻകണ്ണും റുഖിയയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ദിവ്യയേയും മകൾ ഗൗരിയെയും തമിഴ്നാട് അതിർത്തിയിൽ മാർത്താണ്ഡത്തിനടുത്ത് ആളില്ലാത്തുറ എന്ന സ്ഥലത്തെ കടലിൽ തള്ളിയെന്ന് പ്രതികൾ സമ്മതിച്ചെന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡി. ശില്പ വ്യക്തമാക്കി.
2011 ഓഗസ്റ്റ് 18 ന് വിദ്യയേയും മകൾ ഗൗരിയെയും കാണാതായ ദിവസം തന്നെ ഇരുവരെയും മാഹിൻകണ്ണ് കൊലപ്പെടുത്തിയതായി എസ്പി പറഞ്ഞു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ ആശുപത്രിയിൽ പോയി മാഹിൻകണ്ണ് കണ്ടിരുന്നു. വിദ്യയെ ഒഴിവാക്കാൻ റുഖിയ നിർബന്ധിച്ചുവെന്ന് മാഹിൻകണ്ണ് പറഞ്ഞതായി റൂറൽ എസ്പി ഡി. ശില്പ കൂട്ടിച്ചേർത്തു.
മാഹിൻകണ്ണിനെതിരേ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയിൽ പങ്കുള്ളതിനാൽ ഗൂഢാലോചന കേസാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ നിർണായകമായ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു കിട്ടി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 2011 ഓഗസ്റ്റ് 11നാണ് പൂവച്ചൽ ദിവ്യാ ഭവനിൽ ജയചന്ദ്രന്റെയും രാധയുടെയും മകളായ ദിവ്യയെയും (22) മകൾ രണ്ടര വയസുകാരി ഗൗരിയേയും ഊരൂട്ടന്പലത്തെ വാടക വീട്ടിൽ നിന്നും ഭർത്താവായ പൂവാർ തെറ്റിക്കാട് സ്വദേശിയായ മാഹീൻകണ്ണ് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് അവിടെ നിന്നും തമിഴ്നാട്ടിൽ കുളച്ചലിനു സമീപമുള്ള ആളൊഴിഞ്ഞ കടപ്പുറത്തെത്തിച്ച് കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. ദിവ്യയുമായുള്ള ബന്ധം മാഹീന്റെ ഭാര്യ റുഖിയയും ബന്ധുക്കളും അറിഞ്ഞതു പ്രശ്നമായപ്പോഴാണ് ദിവ്യയെ കൊലപ്പെടുത്താൻ മാഹീൻകണ്ണ് തീരുമാനിക്കുന്നത്. ഏതു വിധേനെയും ദിവ്യയെയും കുഞ്ഞിനെയും ഒഴിവാക്കിയ ശേഷം മാത്രം തനിക്കൊപ്പം താമസിച്ചാൽ മതി എന്ന ആദ്യഭാര്യ റുഖിയയുടെ വാശിയാണ് കൊലപാതകത്തിലേക്ക് മാഹീൻകണ്ണിനെ പ്രേരിപ്പിച്ചത്. കൊലയ്ക്കു ശേഷം ആ വിവരം റുഖിയയെ അറിയിക്കുകയും പിന്നീട് ദിവ്യയുടെ മൃതശരീരം കണ്ടെത്തിയതായുള്ള വാർത്തയടങ്ങിയ തമിഴ് പത്രം റുഖിയയ്ക്ക് മാഹീൻകണ്ണ് കാണിച്ചു കൊടുത്ത് ബോധ്യപ്പെടുത്തുകയും ചെയ്തു.
കാട്ടാക്കടയിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന മാഹീൻകണ്ണ് ഭാര്യയും കുട്ടികളുമുള്ള വിവരം മറച്ചുവച്ച് ദിവ്യയുമായി അടുപ്പത്തിലാകുകയും മലയിൻകീഴിൽ വാടക വീട്ടിൽ ഭാര്യാഭർത്താക്കന്മാരായി ജീവിതം ആരംഭിക്കുകയും ചെയ്തു. ദിവ്യ ഗർഭിണിയായതിനെ തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ദിവ്യ ആവശ്യപ്പെട്ടപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാനായി സർട്ടിഫിക്കറ്റുകൾ എടുത്തിട്ടു വരാം എന്നു പറഞ്ഞ് പൂവാറിലേക്കു പോയ മാഹീൻകണ്ണ് വിദേശത്തേക്ക് കടന്നു. കുഞ്ഞ് ജനിച്ച ശേഷം നാട്ടിലെത്തിയ മാഹിനെ ദിവ്യ വീണ്ടും കാണുകയും ബന്ധം പുനഃസ്ഥാപിക്കുകയും അവർ ഒരുമിച്ചു താമസിച്ചു വരികയും ചെയ്യുന്നതിനിടെയാണ് മാഹീന് മറ്റൊരു ഭാര്യയും അതിൽ കുഞ്ഞുമുള്ള വിവരം ദിവ്യ അറിയുന്നത്. വിവരങ്ങൾ അറിഞ്ഞ മാഹീന്റെ ബന്ധുക്കൾ ദിവ്യയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കി മാഹീനെ കൂട്ടിക്കൊണ്ടുപോയി വീണ്ടും വിദേശത്തേക്ക് അയയ്ക്കുകയായിരുന്നു. 2011 ൽ മാഹീൻകണ്ണ് തിരിച്ചെത്തിയതറിഞ്ഞു ദിവ്യ പൂവാറിലെത്തി. അന്ന് ദിവ്യയെ അനുനയിപ്പിച്ച് മാഹീൻകണ്ണ് തിരികെ വീട്ടിലേക്ക് പറഞ്ഞയച്ചു. ആ സംഭവത്തോടെ കുടുംബത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ദിവ്യയെ ഒഴിവാക്കാൻ മാഹീൻ കണ്ണ് തീരുമാനിക്കുകയായിരുന്നു.
2011 ഓഗസ്റ്റ് 18ന് ദിവ്യയുടെ അമ്മയായ രാധ ചിറയിൻകീഴിൽ ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് പോകുന്നുണ്ട് എന്ന വിവരം ദിവ്യയിൽ നിന്നും അറിഞ്ഞ മാഹീൻ അന്നേ ദിവസം ദിവ്യയെയും കുഞ്ഞിനേയും ആരുമറിയാതെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തണം എന്ന് തീരുമാനിക്കുകയും ദിവ്യയുടെ വീട്ടിലെത്തി ദിവ്യയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. രാധ തിരിച്ചെത്തി മകളെ അന്വേഷിച്ചപ്പോൾ ഫോണ് സ്വിച്ച് ഓഫായിരുന്നു. തുടർന്ന് മാഹീൻകണ്ണിന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ അവർ വേളാങ്കണ്ണിയിലേക്ക് പോകുന്നു എന്ന മറുപടിയാണ് കിട്ടിയത്. മൂന്നു ദിവസം കഴിഞ്ഞ് ദിവ്യയുടെയും കുഞ്ഞിന്റെയും വിവരം ലഭിക്കാത്തതിനെ തുടർന്ന് ദിവ്യയുടെ അച്ഛൻ മാറനല്ലൂർ പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ ദിവ്യയേയും കുഞ്ഞിനേയും അന്നു കണ്ടെത്താൻ സാധിച്ചില്ല.
2019-ൽ മാറനല്ലൂർ പോലീസ് മാഹീൻ കണ്ണിനെ വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് 2020-ൽ അന്നത്തെ ജില്ലാ പോലീസ് മേധാവി കേസിന്റെ ഗൗരവം മനസ്സിലാക്കി അന്വേഷണം തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്പിക്കുകയും തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയുമായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഒക്ടോബർ 10നു തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായ ഡി. ശില്പ കേസ് ഫയൽ പരിശോധിച്ചതിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അഡീഷണൽ എസ്പി എം.കെ. സുൽഫിക്കറിന്റെ മേൽനോട്ടത്തിലുള്ള ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ. ജോണ്സണ് പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിട്ടുള്ള 15 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തി. അന്വേഷണത്തിൽ തേങ്ങാപ്പട്ടണം, ഇനയംപുതൂർക്കട എന്നിവിടങ്ങളിൽ നിന്നും 2011 ഓഗസ്റ്റിൽ തന്നെ ദിവ്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ തമിഴ്നാട് പോലീസിനു ലഭിച്ചിരുന്നു. ഇരുവരേയും കാട്ടാക്കട കോടതിയിൽ ഹാജരാക്കും. എസ്ഐമാരായ ഷാജഹാൻ, പോൾവിൻ, സാജൻ, ഗിരീഷ്, സുരേഷ്, സത്യരാജ്, എഎസ്ഐ ശ്രീബു, സിപിഒമാരായ പ്രവീണ്, ആനന്ദ്, അനിത, അജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കാമുകിയേയും മകളേയും കൊലപ്പെടുത്തിയ കേസ് : ദിവ്യയുടെ അച്ഛനേയും അമ്മയേയും വകവരുത്താൻ ശ്രമിച്ചു
12:12 AM Dec 01, 2022 | Deepika.com