വിഴിഞ്ഞം: പോലീസിന്റെ ശക്തമായ സുരക്ഷാ വലയത്തിൽ വിഴിഞ്ഞം മേഖല. ഏറെ സംഘർഷഭരിതമായ അന്തരീക്ഷമായിരൂന്നെങ്കിലും സമാധാനപരമായി ഇന്നലെ കടന്നുപോയതിന്റെ ആശ്വാസത്തിലായിരുന്നു അധികൃതർ. ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന സംഘർഷത്തിന് ശേഷം രണ്ട് ദിവസം ശാന്തമായിരുന്ന വിഴിഞ്ഞത്തേക്ക് ഹിന്ദു ഐക്യവേദിയുടെ ബഹുജമാർച്ച് വരുന്നതായ അറിയിപ്പായിരുന്നു മേഖലയെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്.
സമരത്തിന് പോലീസ് അനുമതി നിഷേധിക്കുകയും നേതാക്കൾക്ക് മുന്നറിയിപ്പുമായി നോട്ടീസ് നൽകിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാരും അറിയിച്ചു. മാർച്ച് മുല്ലൂരിൽ എത്തിയാലുണ്ടാകുന്ന ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് എല്ലായിടവും സുരക്ഷാവലയം തീർത്ത് പോലീസ് നിലയുറപ്പിച്ചു. ക്രമസമാധാന ചുമതലയുള്ള സ്പെഷൽ ഓഫീസർ ഡിഐജി ആർ. നിശാന്തിനി സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുമായി വിഴിഞ്ഞം സ്റ്റേഷനിൽ രഹസ്യ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
മാർച്ച് തുടങ്ങുന്ന മുക്കോല മുതൽ അതിജീവന സമര വേദിയായ മുല്ലൂർ വരെയും മറ്റ് പ്രധാനറോഡുകളിലും റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള പോലീസിനെ വിന്യസിച്ചു.
വൈകുന്നേരം അഞ്ചോടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് ഹിന്ദു ഐക്യവേദി പ്രവർത്തകർ മുക്കോലയിൽ തമ്പടിച്ച് മാർച്ച് തുടങ്ങി.
സമരവേദിക്ക് ഇരുന്നൂറ് മീറ്റർ മാറി മുല്ലൂർ ക്ഷേത്രനടയിൽ ബാരിക്കേഡ് തീർത്ത് പോലീസ് തടഞ്ഞു.
തുടർന്നു നടത്തിയ പ്രതിഷേധയോഗം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശി കല ഉദ്ഘാടനം ചെയ്തു. മാർച്ചിന് ശേഷം ഏഴോടെ മുല്ലൂരിലെ ജനകീയ കൂട്ടായ്മയുടെ സമര പന്തലും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്.
പോലീസ് വലയത്തിൽ വിഴിഞ്ഞം; മാർച്ചുമായി ഹിന്ദു ഐക്യവേദിയും
12:12 AM Dec 01, 2022 | Deepika.com