നെടുങ്കണ്ടം: അരുണാചല്‍ - ചൈനാ ബോര്ഡറില് ഇന്ത്യ-അമേരിക്ക സംയുക്ത സൈനികാഭ്യാസം നടക്കുന്ന വേളയില്‍ ഇങ്ങ് തെക്ക് കല്ലാര്‍ സ്കൂളില്‍ ശത്രുരാജ്യത്തുനിന്നുള്ള ഭീകരാക്രമണം ഫയര്‍ ആൻഡ് മൂവ്മെന്റ് ആക്ഷനിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് എന്‍സിസി 33 കെ നെടുങ്കണ്ടം ബറ്റാലിയനിലെ കേഡറ്റുകള്‍. കല്ലാര്‍ സ്കൂളില്‍ നടന്നുവരുന്ന ബറ്റാലിയന്റെ എട്ടുദിവസത്തെ വാര്‍ഷിക ക്യാമ്പിനോടനുബന്ധിച്ച് കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ബിജു ശാന്താറാമിന്റെ സന്ദര്‍ശനവേളയിലായിരുന്നു കേഡറ്റുകളുടെ പ്രകടനം.
പാക്കിസ്ഥാനില്‍നിന്നു കടല്‍മാര്‍ഗം കൊച്ചിയിലെത്തി ഇടുക്കിയില്‍ ഭീകരാക്രമണത്തിനു തയാറെടുത്ത പാക്കിസ്ഥാന് ഭീകര സംഘടനയായ ജെയ് ഷേ ഇ മുഹമ്മദ് സംഘത്തലവന് അല്‍ മുഷ്താഖ് അലി എന്ന കൊടും ഭീകരനെയും കൂട്ടാളികളെയും ഇന്ത്യന്‍ സേന 40 മിനിറ്റ് നീണ്ടുനിന്ന മിന്നലാക്രമണത്തിലൂടെ കീഴടക്കി പിടികൂടുന്ന കിടിലന്‍ രംഗങ്ങളാണ് കല്ലാര്‍ സ്കൂളില്‍ കേഡറ്റുകള്‍ അവതരിച്ചത്. ഭീകരരായും കമാന്‍ഡോകളായും കേഡറ്റുകള്‍ തന്നെയാണ് വേഷമിട്ടത്.
രാവിലെ നടന്ന ചടങ്ങില്‍ ബ്രിഗേഡിയര്‍ ബിജു ശാന്താറാമിനെ കേഡറ്റുകള്‍ ഗാഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു. നെടുങ്കണ്ടം ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ എസ്.എസ്. ചീമ, ലഫ്റ്റനന്റ് കേണല്‍ എന്‍.സി. തോമസുകുട്ടി, സുബേദാര്‍ മേജര്‍ അവതാര്‍ സിംഗ്, സുബേദാര്‍ കേണല്‍ സെല്‍വം, ഹവീല്‍ദാര്‍ ഗിരീഷ്, ലഫ്റ്റനന്റുമാരായ റിഷാല്‍ റഷീദ്, എം.കെ. ഹസീന, അസോസിയേറ്റ് ഓഫീസര്‍മാരായ ഡോ. കെ.സി. കരിയപ്പ, ബിജു ജേക്കബ്, ഒ.എസ്. രശ്മി തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
നെടുങ്കണ്ടം ബറ്റാലിയനു കീഴിലെ എട്ട് കോളജുകളില്‍നിന്നും 11 സ്കൂളുകളില്‍ നിന്നുമുള്ള 395 കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് ശനിയാഴ്ച സമാപിക്കും.
കല്ലാർ സ്കൂളിൽ "ഭീകരാക്രമണം'
10:09 PM Nov 30, 2022 | Deepika.com