ശ്രീകണ്ഠപുരം: ചെങ്ങളായി പുഴയിൽ ഉപ്പുവെള്ളം കയറുന്നതുമൂലം കർഷകർ ദുരിതത്തിൽ. വേനലിന്റെ തുടക്കം മുതൽ പുഴയെ ആശ്രയിക്കുന്ന നൂറുകണക്കിനാളുകൾ ഇവിടെയുണ്ട്. കൃഷിയിടം നനയ്ക്കുന്നതിന് പുറമേ കുളിക്കാനും അലക്കാനും നിരവധി പേർ പുഴയെ ആശ്രയി ക്കുന്നുണ്ട്.
ഇവരെല്ലാം ദുരിതത്തിലാണ്. കൊളന്തക്കടവിലോ മുനമ്പ് കടവിലോ റെഗുലേറ്റർ നിർമിച്ചാൽ ഉപ്പുവെള്ളം കയറുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയുമെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
നവംബർ അവസാനത്തോടെ പുഴയിൽ ഉപ്പുവെള്ളം കയറാൻ തുടങ്ങും. ഫെബ്രുവരിയോടെ രൂക്ഷമാകും. വേനൽ കനത്താൽ കർഷകർക്ക് പുഴയെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണ്.
കൊളന്തക്കടവിൽ തടയണ നിർമിച്ചാൽ പെരിങ്കോന്ന്, മുങ്ങം, ചെങ്ങളായി, പരിപ്പായി, കൊളന്ത, കോട്ടൂർ പ്രദേശങ്ങളിലെല്ലാം വെള്ളം ഉയരും. ഇതോടെ ഉപ്പുവെള്ളം കയറുന്ന അവസ്ഥ ഒഴിവായികിട്ടുമെന്ന് നാട്ടുകാർ പറയുന്നു.
വളപട്ടണം പുഴയുടെ ഭാഗമായത് കൊണ്ട് കടലിൽ നിന്നുള്ള ഉപ്പിന്റെ അംശമാണ് വേലിയേറ്റ സമയത്ത് തളളിക്കയറുന്നത്. പെരിങ്കോന്ന്, മുങ്ങം, ചെങ്ങളായി പ്രദേശങ്ങളിൽ പാടശേഖര സമിതിയും കർഷക സംഘങ്ങളും സജീവമാണ്. നൂറ് കണക്കിന് കർഷകർ ഇവിടങ്ങളിൽ മാത്രമുണ്ട്.
ഉപ്പുവെള്ളം കാരണം വേനലിൽ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. റെഗുലേറ്റർ നിർമിച്ച് വെള്ളം കെട്ടി നിർത്തുന്ന അവസ്ഥയുണ്ടായാൽ മൂന്നാംവിള നെൽകൃഷി ഉൾപ്പെടെ ഇവിടെ നടത്താൻ കഴിയും.
ചെങ്ങളായി പുഴയിൽ ഉപ്പുവെള്ളം കയറുന്നു; കർഷകർക്ക് ദുരിതം
12:43 AM Nov 30, 2022 | Deepika.com