തലശേരി: ഉപജീവനത്തിന് വേണ്ടിയും ഗവൺമെന്റ് വാഗ്ദാനം നൽകിയ അതിജീവന പദ്ധതികൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് മാസങ്ങളായി നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞം സമരത്തെ ഗൂഢ തന്ത്രങ്ങളിലൂടെ അടിച്ചമർത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ അടിയന്തരയോഗം കേന്ദ്ര-കേരള ഗവൺമെന്റുകൾക്ക് മുന്നറിയിപ്പ് നൽകി.
വികസനത്തിന് വേണ്ടി ജനിച്ച വീടും ഭൂമിയും വിട്ടുകൊടുത്ത വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളോട് ഗവൺമെന്റ് കാണിക്കുന്നത് തികച്ചും ക്രൂരതയാണ്. പാർപ്പിടവും തൊഴിലും നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടും ഇന്നും ഷെഡുകളിൽ കഴിയേണ്ട ഗതികേടാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കുള്ളത്.
അവരെ സംരക്ഷിക്കാൻ അവർക്കുവേണ്ടി ശബ്ദിച്ച തിരുവനന്തപുരം ആർച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും വൈദികരെയും കേസിൽ കുടുക്കി സമരം അടിച്ചമർത്താമെന്നുള്ള ഗവൺമെന്റിന്റെ ധാർഷ്ട്യത്തിന് മുമ്പിൽ മുട്ടുമടക്കുന്നവരല്ല കടലിന്റെ മക്കൾ. വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക് അനുഭാവം പ്രകടിപ്പിച്ച് കത്തോലിക്ക കോൺഗ്രസ് തലശേരി രൂപതയും അവരോടൊപ്പം ഉണ്ടാകുമെന്നും അതിരൂപത കമ്മിറ്റി സർക്കാരിന് മുന്നറിയിപ്പ് നൽകി.
തലശേരി സന്ദേശ് ഭവനിൽ ചേർന്ന യോഗം ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, രൂപത ജനറൽ സെക്രട്ടറി ബെന്നി പുതിയാമ്പുറം, ഗ്ലോബൽ സെക്രട്ടറി ചാക്കോച്ചൻ കാരാമയിൽ, രൂപത ട്രഷറർ ഫിലിപ്പ് വെളിയത്ത്, അഡ്വ. ബിനോയ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. സമരത്തിന് പിന്തുണയുമായി കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ വിഴിഞ്ഞം സന്ദർശിക്കുവാനും തീരുമാനിച്ചു.
സമരാനുകൂലികളെ
കള്ളക്കേസിൽ കുടുക്കുന്നത്
പ്രതിഷേധാർഹം:
കെസിവൈഎം
തലശേരി: കഴിഞ്ഞ അഞ്ചു മാസമായി സമരത്തിലുള്ള വിഴിഞ്ഞത്തെ തീരദേശവാസികളുടെ മേൽ കള്ളക്കേസ് ചുമത്തി അവരെ ദ്രോഹിക്കുന്ന സർക്കാർ നടപടിയെ അപലപിക്കുന്നതായി കെസിവൈഎം തലശേരി അതിരൂപത സമിതി.
ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന സർക്കാരുകൾ സമാധാന പരമായി സമരം നടത്തുന്ന സമരാനുകൂലികളുടെ മേൽ കള്ളക്കേസുകൾ എടുക്കുന്ന സാഹചര്യത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് യോഗം വ്യക്തമാക്കി.
ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും വൈദികരെയും സമരാനുകൂലികളെയും കേസിൽ കുടുക്കുന്നത് സമരത്തെ അടിച്ചമർത്താനുള്ള നടപടിയുടെ ഭാഗമാണ്. വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച യുവജന സംഘടനകൾ കൂടുതൽ ജാഗ്രതയോടെ സമരത്തിന് ആഹ്വാനം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ, അതിരൂപത ജനറൽ സെക്രട്ടറി നിഖിൽ സാബു, മറ്റ് സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സമരം അടിച്ചമർത്താമെന്ന് വ്യാമോഹിക്കേണ്ട: എകെസിസി
12:42 AM Nov 30, 2022 | Deepika.com