കണ്ണൂർ: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്നുമുതൽ ഡിസംബര്‍ 12 വരെ 1000 കേന്ദ്രങ്ങളില്‍ സാംസ്കാരിക സദസും ലഹരിമാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന സന്ദേശവുമായി ഡിസംബര്‍ 3ന് തലശേരിയിലും ഡിസംബര്‍ 4ന് ജില്ലയിലെ 4000 കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ സദസുകളും സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലഹരി മാഫിയാ സംഘം തലശേരിയില്‍ നടത്തിയ ഇരട്ടക്കൊല നാടിനെ നടുക്കിയ ഒരു സംഭവമാണ്. ലഹരിവിരുദ്ധ വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുകയും ലഹരിക്കെതിരെ പ്രതികരിക്കുകയും ചെയ്തതിനാണ് ഷമീറിനെയും ഖാലിദിനെയും ക്രിമിനല്‍ സംഘം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. എന്നാല്‍, ക്രൂരവും പൈശാചികവുമായ ഇരട്ടക്കൊലയെ ശക്തമായി അപലപിക്കേണ്ടതിന് പകരം ചിലര്‍ പ്രതികളുടെ രാഷ്ട്രീയം തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ജയരാജൻ പറഞ്ഞു.
നഷ്ടമായിക്കൊണ്ടിരിക്കുന്ന നവോത്ഥാനമൂല്യങ്ങള്‍ തിരിച്ചുപിടിക്കേണ്ടത് സാമൂഹ്യപുരോഗതിക്ക് അനിവാര്യമാണ്. ഇല്ലെങ്കില്‍ ഉത്തരേന്ത്യന്‍ രീതിയില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിദ്യാസമ്പന്നമായ കേരളത്തെയും കീഴടക്കും. അതുകൊണ്ടാണ് ഈ സാമൂഹ്യതിډക്കെതിരെ ലൈബ്രറി കൗണ്‍സിലും പുരോഗമന കലാസാഹിത്യസംഘവും ശാസ്ത്രസാഹിത്യപരിഷത്തും സംയുക്തമായി 1000 സാംസ്കാരിക സദസുകൾ സംഘടിപ്പിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
ഇന്നു വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സംവാദ സദസ് പ്രമുഖ സാംസ്കാരിക പ്രവര്ത്തകന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 12ന് വൈകുന്നേരം അഞ്ചിന് നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയില്‍ നടക്കുന്ന സമാപന പരിപാടിയില്‍ പ്രശസ്തകവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന് പങ്കെടുക്കും.
എല്‍ഡിഎഫ് നേതൃത്വത്തില്‍ ഡിസംബര്‍ 3ന് വൈകുന്നേരം അഞ്ചിന് തലശേരി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ലഹരിവിരുദ്ധ സദസ് കണ്‍വീനര്‍ ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്യുമെന്നും ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സാംസ്കാരിക-ലഹരി വിരുദ്ധ സദസുകളുമായി സിപിഎം
12:40 AM Nov 30, 2022 | Deepika.com