ഏലൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്, ദ്രവീകൃത അമോണിയ നീക്കം ചെയ്യുന്നതിന് "പേൾ ഓഫ് പെരിയാർ" എന്ന പേരിൽ പുതിയൊരു ബാർജ് കൂടി നീറ്റിലിറക്കി. ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റുങ്ത ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഫാക്ടിലെ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
350 മെട്രിക് ടൺ ദ്രവീകൃത അമോണിയ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. 52 മീറ്റർ നീളവും 10.5 മീറ്റർ വീതിയും 413 മെട്രിക് ടൺ ഭാരവും ഈ ബാർജിനുണ്ട്. ഫാക്ടിന്റെ തന്നെ ഡിസൈൻ വിഭാഗമായ ഫെഡോയും ഫാബ്രിക്കേഷൻ വിഭാഗമായ ഫ്യൂവും ചേർന്നാണ് ഈ ബാർജിലെ പൈപ്പിംഗ്, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റം, അമോണിയ ബുള്ളറ്റുകൾ എന്നിവ ഡിസൈൻ ചെയ്തത്. കോൽക്കത്തയിലെ എസി. റോയ് ആൻഡ് കമ്പനിയാണ് ബാർജ് നിർമിച്ചത്.
ഇത് ഫാക്ടിന്റെ രണ്ടാമത്തെ ബാർജാണ്. പ്രഗതിയാൻ ആണ് ആദ്യത്തേത്. ഫാക്ട് കൊച്ചിൻ ഡിവിഷനിൽ വളം നിർമാണത്തിന് ആവശ്യമായ ദ്രവീകൃത അമോണിയ ഉദ്യോഗമണ്ഡലിൽനിന്നും വില്ലിങ്ടൺ ഐലൻഡിൽ നിന്നും കൊണ്ടുപോകുന്നതിന് ഈ രണ്ടു ബാർജുകളും ഉപയോഗിക്കും.
ഫാക്ട് ഒരു ബാർജു കൂടി നീറ്റിലിറക്കി
12:26 AM Nov 30, 2022 | Deepika.com