മൂവാറ്റുപുഴ: ജനറൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ആർടിപിസിആർ ടെസ്റ്റിംഗ് സംവിധാനം ഇല്ലാതായിട്ട് മാസങ്ങൾ പിന്നിടുന്നു. സാധാരണക്കാരന് ഉപകാരപ്രദമായ സംവിധാനമായിരുന്നു മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽ ഉണ്ടായിരുന്ന ആർടിപിസിആർ പരിശോധനാ സംവിധാനം. മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ടം ചെയ്യേണ്ടിവരുന്ന മൃതശരീരങ്ങളുടെ കോവിഡ് പരിശോധനയ്ക്ക് കിലോമീറ്റർ അപ്പുറമുള്ള കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സാഹചര്യവുമുണ്ട്. നിലവിൽ തൊടുപുഴ കാരിക്കോട് സർക്കാർ ആശുപത്രിയിൽ ഉള്ള സംവിധാനത്തെയോ സ്വകാര്യ കോവിഡ് പരിശോധനാ കേന്ദ്രങ്ങളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൃത്യസമയത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിനോ ബന്ധുമിത്രാദികൾക്ക് മൃതശരീരം വിട്ടുകിട്ടുന്നതിനോ കഴിയാത്ത സാഹചര്യവും ഇതിനാൽ ഉണ്ടാകുന്നുവെന്നാണ് പരാതി.
ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടും മൂവാറ്റുപുഴ എംഎൽഎയോ നഗരസഭ ചെയർമാനോ ഇതു പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്നും ആക്ഷേപമുയർന്നു. അടിയന്തരമായി ജനറൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ആർടിപിസിആർ സംവിധാന പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു
ആർടിപിസിആർ ടെസ്റ്റ് നിലച്ചിട്ട് മാസങ്ങൾ
12:21 AM Nov 30, 2022 | Deepika.com