തിരുവനന്തപുരം : ഗുരുവായൂർ ശ്രീമദ്ഭാഗവത സത്രസമിതിയുടെ നേതൃത്വത്തിൽ ഭാഗവത മഹാസത്രം ഡിസംബർ 13 മുതൽ 23 വരെ കിഴക്കേക്കോട്ടയിലെ ശ്രീവൈകുണ്ഠത്ത് നടക്കും. 20 വർഷങ്ങൾക്കു ശേഷമാണ് തലസ്ഥാനം ശ്രീമദ്ഭാഗവത മഹാസത്രത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശ്രീമദ്ഭാഗവതം മൂലഗ്രന്ഥ പാരായണവും വിശദമായ അർഥ പ്രവചനങ്ങളും ഹോമ പൂജാദികളും നാമജപവും കലാപരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് 11 ദിവസം നീളുന്ന മഹാസത്രം നടക്കുന്നത്.
പുലർച്ചെ നാലിന് ഹോമകുണ്ഡത്തിൽ ഗണപതി ഹോമവും തുടർന്ന് 8.30 വരെ ശ്രീമദ്ഭാഗവത മൂലഗ്രന്ഥപാരായണം നടക്കുന്നതാണ്. 8.30 മുതൽ 12.30 വരെ ഭാഗവത പ്രഭാഷണങ്ങൾ, 12.30 മുതൽ 1.30 വരെ ശ്രീമൻ നാരായണീയ പരായണവും, 2.30 മുതൽ വൈകുന്നേരം 6.30 വരെ ഭാഗവത പ്രഭാഷണങ്ങളും നടക്കും. 6.30 മുതൽ 8.30 വരെ ഹൈന്ദവ ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾ. തുടർന്ന് രാത്രി 8.30 മുതൽ പുലർച്ചെ മൂന്നു വരെ ഭജന, നാമസങ്കീർത്തനം, സംഗീത സദസുകൾ, കലാപരിപാടികൾ എന്നിവ നടക്കും.
പത്ര സമ്മേളനത്തിൽ സത്രം നിർവഹണ സമിതി ചെയർമാൻ ആർ. രാമചന്ദ്രൻ നായർ (മുൻ ചീഫ് സെക്രട്ടറി), കൺനീവർ സി.ആർ. രാധാകൃഷ്ണൻ, ചീഫ് കോ-ഓർഡിനേറ്റർ ഡോ. ശ്രീവത്സൻ നമ്പൂതിരി, മീഡിയ കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഭാഗവത മഹാസത്രം ഡിസംബർ 13 മുതൽ
12:11 AM Nov 30, 2022 | Deepika.com