തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സമരം തുടരുകയാണ്. യുഡിഎഫ് കൗണ്‍സിലർമാർ കോർപറേഷൻ ഓഫീസിനുള്ളിൽ നടത്തിവരുന്ന സത്യഗ്രഹ സമരം ഇന്നലെയും തുടർന്നു. ബിജെപി കൗണ്‍സിലർമാർ ഓഫീസിനു പുറത്താണു സമരം നടത്തുന്നത്. പ്രതിപക്ഷം സമരവുമായി മുന്നോട്ടുപോകുന്പോൾ മേയറും ഭരണസമിതിയും അവരുടെ പ്രവർത്തനങ്ങളുമായി കോർപറേഷനിൻ സജീവമാണ്.
കോർപറേഷനിൽ നടക്കുന്ന അഴിമതികളെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണമാണു വേണ്ടതെന്നു കെ. മുരളീധരൻ എംപി പറഞ്ഞു. ക്രൈംബ്രാഞ്ചും വിജിലൻസുമെല്ലാം പിണറായി വിജയന്റെ പോഷകസംഘടനകളാണ്. അതുകൊണ്ട് പ്രതിയില്ലാതെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും ആത്മാർഥത ഇല്ലാത്ത വിജിലൻസ് അന്വേഷണവും ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിവരുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.മുരളീധരൻ.
"ആറ്റുകാൽ അമ്മയ്ക്കു പണി കൊടുത്തപ്പോഴേ മേയറോട് താൻ പറഞ്ഞതാണ് ഇത് നല്ലതല്ലായെന്ന്. കേട്ടില്ല. ഇപ്പോൾ ആറ്റുകാലമ്മയുടെ ശാപം കൂടി കിട്ടിയപ്പോൾ തൊടുന്നതെല്ലാം പൊല്ലാപ്പാകുകയാണ്. വേറെ വഴിയൊന്നുമില്ല രാജി വയ്ക്കുന്നതാണു നല്ലത്. അല്ലെങ്കിൽ ജനങ്ങളുടെ രോഷത്തിൽ രാജി വച്ചോടേണ്ടി വരും'- മുരളീധരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വി.എസ്. ശിവകുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജി.എസ്. ബാബു, ജി. സുബോധൻ, വർക്കല കഹാർ, എം.എ. വാഹീദ്, യുഡിഎഫ് നഗരസഭ ലീഡർ പി. പത്മകുമാർ, ജോണ്സണ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഉച്ചയ്ക്കു യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ നഗരസഭയ്ക്കു മുന്നിൽ ശയന പ്രദക്ഷിണ സമരം സംഘടിപ്പിച്ചു. യുവജനങ്ങളെ വഞ്ചിച്ച മേയർ ആര്യ രാജേന്ദ്രനോടു തൊഴിൽ യാചിച്ചു കൊണ്ടാണ് ഉദ്യോഗാർഥികളുടെ പ്രതിനിധികളായ യുവാക്കൾ ശയന പ്രദക്ഷിണ സമരം നടത്തിയത്. കൂട്ടത്തിൽ ഒരു പ്രവർത്തകൻ തലകുത്തി നിന്ന് പ്രതിഷേധിച്ചു.
മേയറുടെ രാജിയ്ക്കായി സമരം തുടർന്നു പ്രതിപക്ഷം
12:11 AM Nov 30, 2022 | Deepika.com