തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തുന്ന അതിജീവന സമരത്തിൽ ഇന്നലെ അലയടിച്ചത് ഓഖിയുടെ ഓർമകൾ. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നേരിടേണ്ടിവന്ന പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് മെഴുകുതിരി തെളിയിക്കണമെന്ന നിർദേശം തിരുവനന്തപുരം ലത്തീൻ അതിരൂപത നല്കിയിരുന്നു. ഇതിന്റെ ഭാഗമായി രൂപാതാംഗങ്ങൾ അവരവരുടെ സ്ഥലങ്ങളിൽ മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഓഖി ദുരന്തത്തിന്റെ അഞ്ചാം വർഷമാണ് ഇന്നലെ പിന്നിട്ടത്. 288 മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത ഓഖി ദുരന്തത്തിന്റെ ഓർമ അതിരൂപതയിലെ അഞ്ച് കടലോരങ്ങളിലായി നടന്നു. ഓഖിയിൽ മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർഥന നടത്തുന്നതിനോടൊപ്പം വിഴിഞ്ഞം അതിജീവന സമരത്തിന്റെ ഭാഗമായി വൈദികർക്കും വിഴിഞ്ഞം ഇടവക വിശ്വാസികൾക്കും പോലീസിൽ നിന്നും നേരിടേണ്ടിവന്ന മർദനത്തിൽ പ്രതിഷേധിച്ചും മെഴുകുതിരികൾ തെളിച്ച് തീരദേശ ജനത ഒത്തുചേർന്നു.
അതിരൂപതാ മത്സ്യതൊഴിലാളി ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. എ. ഷാജിൻ ജോസ് നേതൃത്വം നൽകി. പരുത്തിയൂർ ഓഖി പാർക്കിൽ ചേർന്ന അനുസ്മരണത്തിൽ കൊല്ലംകോട്, പരുത്തിയൂർ ഇടവകകളിലെ ജനങ്ങളും, പുല്ലുവിള കടപ്പുറത്തെ അനുസ്മരണ യോഗത്തിൽ പൂവാർ മുതൽ അടിമലത്തറ വരെയുള്ള ഇടവകകളിലെ ജനങ്ങളും, വിഴിഞ്ഞം വലിയ കടപ്പുറത്ത് കോവളം ഫൊറോനയിലെ ഇടവകകളും, പൂന്തുറ കടപ്പുറത്ത് പൂന്തുറ, ചെറിയതുറ ഇടവകകളിലെയും പാളയം ഫൊറോനയിലെയും ജനങ്ങളും, തുന്പ കടപ്പുറത്ത് പുതുക്കുറിച്ചി ഫൊറോനയിലെ ഇടവകകളും അഞ്ചുതെങ്ങിൽ ചേർന്ന അനുസ്മരണ യോഗത്തിൽ അഞ്ചുതെങ്ങ്, കഴക്കൂട്ടം ഫൊറോനകളും പങ്കെടുത്തു.
ഓഖിയുടെ ഓർമയിൽ പ്രാർഥനയോടെ മത്സ്യത്തൊഴിലാളികൾ
12:11 AM Nov 30, 2022 | Deepika.com