വിഴിഞ്ഞം: അക്രമസംഭവങ്ങൾ അരങ്ങേറിയ വിഴിഞ്ഞത്തേക്ക് ഇന്നു മുതൽ കൂടുതൽ പോലീസ് സേനയെ എത്തിക്കും. കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിച്ചതായി അധികൃതർ അറിയിച്ചു. ഞായറാഴ്ചത്തെ സംഭവങ്ങളെ തുടർന്നുള്ള അന്വേഷണ നടപടികൾ തുടങ്ങുന്നതിന്റെ ഭാഗമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, സ്റ്റേഷനുകളുടെ സുരക്ഷാ ക്രമീകരണം, ക്രമസമാധാനം എന്നിവയുടെ ചുമതലയേറ്റ സ്പെഷൽ ഓഫിസർ തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.ആർ. നിശാന്തിനി എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഇന്നലെ വിഴിഞ്ഞത്ത് എത്തി.
പ്രതിഷേധക്കാർ ആക്രമിച്ച വിഴിഞ്ഞം സ്റ്റേഷനും പരിസരവും സന്ദർശിച്ച സംഘം അതിജീവന സമര കേന്ദ്രമായ മുല്ലൂരും സന്ദർശിച്ചു. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡിസിപി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് രൂപം നൽകി.സിറ്റി ജില്ലാ ക്രൈം. ബ്രാഞ്ച് എസിപി ബി. അനിൽകുമാർ, തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ എസിപി ജെ.കെ. ദിനിൽ, റൂറൽ നർക്കോട്ടിക് ഡിവൈഎസ്പി വി.ടി. രാസിത്ത്, കഴക്കൂട്ടം എസിപി സി.എസ്. ഹരി, സിഐമാർ എന്നിവരാണ് സംഘാംഗങ്ങൾ.
ഇന്നലെ മുതൽ അന്വേഷണ നടപടികൾ തുടങ്ങിയതായാണ് വിവരം. സംഭവത്തിലുൾപ്പെട്ട പ്രതികളിൽ കുറേയേറെ പേരെ തിരിച്ചറിഞ്ഞതായി പോലീസ് സൂചന നൽകി. ഇതോടൊപ്പം വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ സുരക്ഷയും വർധിപ്പിച്ചു. മുല്ലൂരിലും വിഴിഞ്ഞത്തുമായി ഇന്നലെ മാത്രം 400 ലേറെ പോലീസുകാരെയാണ് വിന്യസിച്ചത്. ഇന്നു മുതൽ സേനയുടെ എണ്ണം വർധിപ്പിക്കാനാണ് നിർദേശം.
വിഴിഞ്ഞം മേഖലയിലെ ക്രമസമാധാന പാലനത്തിന് എസ്പിമാരായ കെ.ഇ. ബൈജു, കെ.കെ. അജി എന്നിവരെ ചുമതലപ്പെടുത്തി.അക്രമ സംഭവങ്ങളെ തുടർന്ന് വിജനമായിരുന്ന വിഴിഞ്ഞം ഇന്നലെ കൂടുതൽ സാധാരണ നിലയിലേക്ക് മടങ്ങി. കൂടുതൽ കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിച്ചു.
വിഴിഞ്ഞത്ത് വലമുറുക്കി പോലീസ്
12:11 AM Nov 30, 2022 | Deepika.com