പാറശാല : മതിയായ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന 42,75,000 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയില്‍. മധുര കാമരാജ്ശാല മുനിച്ചാൽ റോഡ്-6 സ്ട്രീറ്റില്‍ ഇസ്മയില്‍പുരം നമ്പര്‍ 66-ല്‍ താമസിക്കുന്ന പനീര്‍ സെല്‍വ (32) മാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം കൊറ്റാമം ജംഗ്ഷനില്‍ അമരവിള എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു എസ്ഇടിസി ബസിലെ യാത്രക്കാരനായിരുന്ന ഇയാളുടെ ബാഗിന്റെ രഹസ്യ ആറയില്‍ നിന്നാണ് കറൻസി കണ്ടെത്തിയത്.
ഇന്‍സ്പെക്ടര്‍ വി.എ. വിനോജിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ആർ. ബിനോയി, പ്രിവന്റീവ് ഓഫീസര്‍ ബി. വിജയകുമാര്‍, ഗോപകുമാര്‍, രമേശ്കുമാര്‍, സിവില്‍എക്സൈസ് ഓഫീസര്‍മാരായ നിഷാന്ത്, ശ്രീകുമാര്‍, ഡബ്ല്യുസിഇഒമാരായ ലിജിത, ശ്രീജ എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്. തുടര്‍ നടപടികള്‍ക്കായി പിടികൂടിയ പണവും കടത്തിക്കൊണ്ടുവന്ന ആളെയും പാറശാല പോലീസിനു കൈമാറി.
കറൻസി കടത്ത് : 42 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയില്‍
12:08 AM Nov 30, 2022 | Deepika.com