മാന്നാർ: വരൾച്ചയെത്തും മുമ്പേ മാന്നാർ, ചെന്നിത്തല പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ജൽ ജീവൻ പദ്ധതിയിൽ കണക്ഷൻ വീടുകളിലെല്ലാം എത്തിയെങ്കിലും മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ശുദ്ധജലത്തിനായി ഇനിയും കാത്തിരിക്കണം. മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിലും ടൗണിലുമാണ് ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കുന്നത്.
പമ്പാനദിയുടെ തീരത്തോടു ചേർന്ന വീടുകൾ ഉൾപ്പെടെ മാന്നാർ ടൗണിൽ ദിവസങ്ങളോളമാണ് ഒരാഴ്ചയായി വെള്ളം മുടങ്ങിയത്. പന്നായിക്കടവ് തറയിൽപള്ളത്ത് ഭാഗങ്ങളിൽ ദൂരെ സ്ഥലങ്ങളിൽനിന്നും വലിയ ടാങ്കുകളിൽ നിറച്ചുകൊണ്ടുവരുന്ന വെള്ളം വിലയ്ക്കുവാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയാണ്.
ജലവകുപ്പ് അധികൃതരോടു പരാതിപ്പെട്ടിട്ടും യാതൊരു പ്രയോജനവുമില്ലെന്നും ഈ ദുരവസ്ഥ തുടർന്നാൽ കാലിക്കുടങ്ങളുമായി സമരത്തിനു തെരുവിലിറങ്ങാൻ നിർബന്ധിതരാകുമെന്നും നാട്ടുകാർ പറയുന്നു. ടൗണിലും പരിസരപ്രദേശങ്ങളിലും പുതിയ കണക്ഷനിലൂടെ ശുദ്ധജലം ലഭ്യമാക്കുമെന്ന് പറഞ്ഞിട്ട് മാസങ്ങളായിട്ടും ഇതേവരെ നടപടികൾ ഉണ്ടായില്ല. പഴയ ലൈനിലൂടെത്തന്നെ ജലവിതരണം നടത്തുന്നതിനാലാണ് വെള്ളത്തിന്റെ വരവിനു ശക്തികുറയുന്നതും പൈപ്പ് പൊട്ടിയൊലിക്കുന്നതും. ഇതാണ് വെള്ളം ലഭിക്കാത്തതിനു കാരണം.
ചെന്നിത്തല പടിഞ്ഞാറ് പാടശേഖരങ്ങളോട് ചേർന്ന നാമങ്കേരിയിലും പരിസരപ്രദേശങ്ങളിലും ജലഅഥോറിറ്റിയുടെ കണക്ഷനെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. വെള്ളം മുടങ്ങുന്നത് ഇവിടെ സ്ഥിരമാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ദിവസങ്ങളോളം വെള്ളം ലഭിക്കാതിരുന്നതിനെത്തുടർന്ന് അച്ചൻകോവിലാറിന്റെ കൈവഴിയായ കുരയ്ക്കലാറിൽനിന്നുമുള്ള മാലിന്യംനിറഞ്ഞ കലക്കവെള്ളമാണ് വീട്ടാവശ്യത്തിനും മറ്റും ഉപയോഗിക്കേണ്ടി വന്നതെന്ന് കൂട്ടുങ്കൽത്തറയിൽ രമണി പറഞ്ഞു. കഴിഞ്ഞദിവസം പൊതു ടാപ്പുകളിലൂടെയും വീട്ട് കണക്ഷൻ പൈപ്പുകളിലൂടെയും വെള്ളം എത്തിയെങ്കിലും ചെറിയ അളവിലാണ് ലഭ്യമായത്. മോട്ടർ തകരാറും പൈപ്പ് പൊട്ടലുമൊക്കെയാണ് കാരണങ്ങളായി അധികൃതർക്കു പറയാനുള്ളത്.
മാന്നാർ, ചെന്നിത്തല പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനി
10:54 PM Nov 29, 2022 | Deepika.com