അടിമാലി: മാങ്കുളം ജലവൈദ്യുത പദ്ധതിക്കായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ സർവേ നടപടികൾ ആരംഭിക്കുന്നതിനായി സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കി.
മാങ്കുളം വില്ലേജിൽ ബ്ലോക്ക് 19ൽ ഉൾപ്പെടുന്ന 49 സർവേ നന്പറുകളിലായുള്ള ഭൂമിയുടെ സർവേ നടപടികൾ അടിയന്തരമായി ആരംഭിക്കുന്നതിനാണ് നവംബർ 23ന് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയത്.
ഭൂ ഉടമകൾക്ക് പതിച്ചു നൽകിയ പട്ടയഭൂമിയോ കൈവശഭൂമിയോ സർക്കാരിനു പൊതു ആവശ്യത്തിന് എപ്പോൾ വേണമെങ്കിലും ഏറ്റെടുക്കാമെന്ന് ഭൂ പതിവ് ചട്ടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരമാണ് മാങ്കുളം വില്ലേജിലെ ബ്ലോക്ക് നന്പർ 19ൽപ്പെട്ട ഭൂമി വൈദ്യുതി നിലയം നിർമിക്കാനായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
49 സർവേ നന്പറുകളിൽ ഉൾപ്പെടുന്ന ഭൂമിയുടെ അതിർത്തി തിരിച്ച് സർവേ ചെയ്യുന്നതാണെന്നും 1961ലെ കേരള സർവേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1) ാം വകുപ്പു പ്രകാരമാണ് നടപടികൾ നടക്കുന്നതെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഈ ഭൂമിയിലോ ഇതിന്റെ അതിർത്തിയിലോ ഉള്ള ഭൂ ഉടമകൾക്ക് ഇതിൽ ആക്ഷേപം ഉണ്ടെങ്കിൽ സർവേ വിഭാഗത്തിനു രേഖാമൂലം അപേക്ഷ നൽകാം. ഈ ഭൂമിയിൽ ഏതെങ്കിലും കൃഷിയോ മറ്റോ ഉണ്ടെങ്കിൽ 15 ദിവസത്തിനകം നീക്കം ചെയ്യണം.
അല്ലാത്തപക്ഷം സർക്കാർ ചെലവിൽ നീക്കി ഇതിന്റെ ചെലവ് രജിസ്റ്റർ ചെയ്ത കൈവശക്കാരനിൽനിന്നു ഈടാക്കുന്നതാണെന്നും വിജ്ഞാപനത്തിൽ പറയുന്നു.
വിജ്ഞാപനം ഇറങ്ങിയോടെ പദ്ധതിക്കായി ഇതുവരെ ഭൂമി ഏറ്റെടുക്കാത്തതും പദ്ധതിയുടെ അതിർത്തിക്കുള്ളിൽ താമസിക്കുന്നവരുമായ 80ഓളം കുടുംബങ്ങൾ ആശങ്കയിലാണ്. ഇവർക്ക് പകരം ഭൂമി നൽകുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനം ഉണ്ടായിട്ടില്ല.
80 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കു വേണ്ടത്. ഇതിൽ 72.79 ഹെക്ടർ ഭൂമി ബോർഡ് ഏറ്റെടുത്തു. ഇനി 80ഓളം കർഷകരുടെ കൈവശമുള്ള 7.36 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുണ്ട്. ഈ കർഷകരുമായി ബോർഡ് ഇതുവരെ ധാരണയിൽ എത്തിയിട്ടില്ല.
ഇതേച്ചൊല്ലി ഒരു വർഷം മുൻപ് പദ്ധതിയുടെ ഉദ്ഘാടനവേദിക്കരികിൽ കർഷകർ പ്രതിഷേധം നടത്തിയിരുന്നു. 2019ൽ 161 കോടിയായിരുന്ന പദ്ധതി തുക പിന്നീട് പുതുക്കി. ഇപ്പോൾ 310 കോടിയാണ് പദ്ധതി തുക.
മാങ്കുളം ജലവൈദ്യുതി പദ്ധതിക്കായി ഭൂമിയുടെ സർവേ വിജ്ഞാപനം ഇറങ്ങി
10:39 PM Nov 29, 2022 | Deepika.com