തൊടുപുഴ: ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടി ട്രൈബൽ സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഫണ്ട് ലഭ്യമാക്കുന്ന കാര്യത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉചിതമായ നപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
കണ്ണംപടി ട്രൈബൽ സ്കൂളിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് സ്കൂളിനായി മൂന്നുനില കെട്ടിടം നിർമിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാൻ ഗോത്രസാരഥി പദ്ധതി വീണ്ടും തുടങ്ങാൻ 25 ലക്ഷം രൂപ വകയിരുത്തി. സർക്കാരിലേക്ക് സമർപ്പിച്ച പദ്ധതി പ്രകാരം ഫണ്ട് ലഭ്യമായാൽ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. പട്ടികജാതി വിദ്യാർഥികൾക്ക് വകുപ്പ് നേരിട്ട് പ്രഭാതഭക്ഷണം ക്രമീകരിച്ചു നൽകുന്ന പദ്ധതി നിലവിലില്ലെന്ന് പട്ടികവർഗ വികസന ഓഫീസർ അറിയിച്ചു.
എന്നാൽ മൂന്നുനില കെട്ടിടം എന്നു യാഥാർഥ്യമാകുമെന്ന് റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അതുവരെ പോരായ്മകളുടെ നടുവിൽ പഠനം നടത്തുക എന്നത് ശരിയല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ 26നകം കമ്മീഷനെ അറിയിക്കണമെന്നും നിർദേശിച്ചു. കേസ് 31ന് വീണ്ടും പരിഗണിക്കും.
കണ്ണംപടി സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ
10:38 PM Nov 29, 2022 | Deepika.com