തൊടുപുഴ: ക്രിസ്മസ് കാലം വരവായതോടെ നക്ഷത്രദീപങ്ങൾ മിഴി തുറന്നു. ക്രിസ്മസിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വീടുകളിലും സ്ഥാപനങ്ങളിലും വർണവെളിച്ചം വിതറി ഇനി ആഘോഷങ്ങളുടെ നാളുകളാണ്. വിപണികളിൽ ക്രിസ്മസിന്റെ വരവറിയിച്ച് പല വർണങ്ങളിൽ, ഡിസൈനുകളിൽ, രൂപങ്ങളിൽ നക്ഷത്രങ്ങളെത്തി. നക്ഷത്രങ്ങളും മാലബൾബുകളും അലങ്കാരങ്ങളും വാങ്ങി ക്രിസ്മസ് ആഘോഷമാക്കാൻ ആളുകളെത്തിത്തുടങ്ങിയതോടെ ഇത്തവണ വിപണിയിൽ നിറയുന്നത് പ്രതീക്ഷയുടെ പൊൻതിളക്കം.
വൈവിധ്യമാർന്ന എൽഇഡി, പേപ്പർ നക്ഷത്രങ്ങളാണ് വിപണിയിലെ മുഖ്യ ആകർഷണം. 100 രൂപ മുതൽ 500 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങൾ കടകളിൽ എത്തിയിട്ടുണ്ട്. പുൽക്കൂടുകളിൽ തൂക്കുന്ന ചെറിയ നക്ഷത്രങ്ങൾ 10 രൂപ മുതൽ ലഭ്യമാണ്. എൽഇഡി നക്ഷത്രങ്ങൾക്കു 200 മുതൽ 1,000 രൂപ വരെയാണ് വില. രാവുകളെ വർണാഭമാക്കുന്ന എൽഇഡി മാലബൾബുകൾ 150 രൂപ മുതൽ നിരക്കിൽ ലഭ്യമാണ്.
സാന്താക്ലോസിന്റെ വേഷവും മുഖംമൂടിയും തൊപ്പിയുമെല്ലാം പല കടകളിലും എത്തിക്കഴിഞ്ഞു. തടിയിലും ചൂരലിലും തീർത്ത പുൽക്കൂടുകളും വിപണിയിലുണ്ട്. ചൂരൽ കൊണ്ടുള്ള പുൽക്കൂട് 700 രൂപ മുതൽ ലഭ്യമാണ്. തടികൊണ്ടുള്ള പുൽക്കൂടിന് 500 രൂപ മുതൽ വിലയുണ്ട്. റെഡിമെയ്ഡ് പുൽക്കൂടുകളും തയാർ. രണ്ടടി മുതൽ 10 അടി വരെ ഉയരമുള്ള വൈവിധ്യമാർന്ന ക്രിസ്മസ് ട്രീകളും കടകളിൽ വിൽപനയ്ക്കുണ്ട്. 200 രൂപ മുതൽ ക്രിസ്മസ് ട്രീ ലഭ്യമാണ്.
പുൽക്കൂട്ടിൽ വയ്ക്കുന്ന ഉണ്ണിയേശു ഉൾപ്പെടെയുള്ള സെറ്റ് പ്രതിമകളും വിവിധ അലങ്കാര വസ്തുക്കളും ക്രിസ്മസ് കാർഡുകളും കുഞ്ഞ് സാന്താക്ലോസുമെല്ലാം വിപണിയിലെത്തി. ക്രിസ്മസിനു ഇനി ദിവസങ്ങളുണ്ടെങ്കിലും ഇപ്പോൾതന്നെ നക്ഷത്രങ്ങൾ ചോദിച്ചെത്തുന്നവർ ഏറെയാണെന്നു വ്യാപാരികൾ പറയുന്നു. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞതും നാടെങ്ങും ഇത്തവണ വിപുലമായ ക്രിസ്മസ് ആഘോഷ പരിപാടികൾ നടക്കുമെന്നതും വ്യാപാരികൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഡിസംബർ ആദ്യവാരത്തോടെ ജില്ലയിലെന്പാടും ക്രിസ്മസ് വിപണികൾ കൂടുതൽ സജീവമാകും.
രാവുകൾക്ക് ഇനി നക്ഷത്രത്തിളക്കം
10:36 PM Nov 29, 2022 | Deepika.com