കണ്ണൂര്‍: മകളുടെ ജനന രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേര് തിരുത്താൻ ഒരമ്മ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് എട്ടു വർഷം കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം. ചെട്ടിയാംപറന്പ് നരിക്കടവ് സ്വദേശിനി പി.എൻ.സുകുമാരിക്കാണ് ഈ ദുരവസ്ഥ. ഇനിയും പേര് തിരുത്താൻ കഴിഞ്ഞില്ലെങ്കിൽ മകൾക്ക് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ കഴിയില്ല. അവസാന പ്രതീക്ഷയുമായി ഇന്നലെ കളക്ടറെ കാണാനെത്തിയ സുകുമാരിക്ക് കളക്ടറെ നേരിട്ടു കാണാന്‍ സാധിച്ചില്ല. പകരം പരാതി ഓഫീസില്‍ ഏല്‍പ്പിച്ചു മടങ്ങുകയാണ് ചെയ്തത്.
2006ലാണ് സുകുമാരി തലശേരി ജനറല്‍ ആശുപത്രിയില്‍ മകളെ പ്രസവിച്ചത്. ജനനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് അച്ഛന്റെ പേര് സോമന് എന്നതിനു പകരം പി. ജോഷിവേലു എന്നും അമ്മയുടെ പേര് പി.എന്‍.സുകുമാരിക്കു പകരം കുമാരി പി.എ എന്നും തെറ്റായി ചേര്‍ത്തു. ഇതു തിരുത്താന്‍ ഭര്‍ത്താവ് പഠിച്ച സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് തലശേരി ജനന മരണ രജിസ്ട്രാര്‍ ആവശ്യപ്പെടുന്നത്. 2009ല്‍ സുകുമാരിയുടെ ഭര്‍ത്താവ് മരിച്ചു. 1988ലായിരുന്നു ഇവരുടെ വിവാഹം. കോട്ടയം സ്വദേശിയായ സോമന് കേളകത്ത് ചായക്കടയില്‍ പണിക്കാരനായിരുന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സുകുമാരി സഹോദരിയുടെ കൂടെയായിരുന്നു താമസം. സോമന് പണിയെടുക്കുന്ന ചായക്കടക്കാരന് ഇടപെട്ടാണു ഇവരുടെ വിവാഹം നടത്തിയത്. ഇയാളുടെ മറ്റു വിവരങ്ങളൊന്നും സുകുമാരിക്ക് അറിയില്ലായിരുന്നു. പിന്നീട് തിരുപ്പൂരില്‍ പണിക്കുപോയ സോമന് അവിടെ വച്ചാണ് മരിക്കുന്നത്. എസ്എന്‍ഡിപി നിയമപ്രകാരം വിവാഹം നടത്തിയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, കേളകം പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വില്ലേജ് ഓഫീസറുടെ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഭർത്താവിന്റെ പേര് സോമന് എന്നുതന്നെയാണ് രേഖപ്പെടുത്തിയത്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെട്ട അപേക്ഷ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനന മരണ രജിസ്ട്രാര്‍ തലശേരി, ജില്ലാ കളക്ടര്‍, തലശേരി സബ് കളക്ടര്‍ തുടങ്ങിയവര്‍ക്കു നല്‍കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് സുകുമാരി പറയുന്നു.
ഇപ്പോള്‍ മകള്‍ കേളകം സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കേണ്ട വിവരങ്ങള്‍ അടുത്തയാഴ്ചയ്ക്കുള്ളില്‍ നല്കിയാല് മാത്രമേ മാതാപിതാക്കളുടെ പേരുകള്‍ മാറ്റാന്‍ സാധിക്കൂ. രക്ഷിതാക്കളുടെ പേര് മാറ്റിയില്ലെങ്കില്‍ പരീക്ഷയെഴുതില്ലെന്നാണ് മകള്‍ പറയുന്നതെന്നും സുകുമാരി പറഞ്ഞു.
മകളുടെ ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേര് തിരുത്താൻ അധികൃതർ തയാറാകുന്നില്ലെന്ന്
12:39 AM Nov 29, 2022 | Deepika.com