നെന്മാറ: സംസ്ഥാനപാതയായിട്ടും അധികൃതർക്കു കുലുക്കമില്ല. പാലത്തിന്റെ കൈവരി തകർന്ന് അപകട ഭീഷണി.
മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാതിയിലെ കുന്പളക്കോട് പാലത്തിലെ കൈവരിയാണ് അജ്ഞാത വാഹനമിടിച്ച് ഒടിഞ്ഞ പുഴയിലേക്കു ചാഞ്ഞു നില്ക്കുന്നത്.
വലിയ വാഹനങ്ങൾക്ക് ഒരേസമയം ഒരു ദിശയിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന വീതി മാത്രമുള്ള നെന്മാറ എലവഞ്ചേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും വടക്കഞ്ചേരി നെന്മാറ വഴി പൊള്ളാച്ചിയിലേക്കുള്ള പ്രധാന പാതയിലെ പാലമാണിത്.
നെല്ലിയാന്പതിയിലെ സീതാർ കുണ്ട് വെള്ളച്ചാട്ടം ഉൾപ്പെടെ തെന്മലയിലെ മുഴുവൻ വെള്ളവും കടന്നുവരുന്ന ഇഷുനദിയ്ക്ക് കുറുകയുള്ള പാലത്തിലാണ് കൈവരികൾ തകർന്നു യാത്രാ വാഹനങ്ങൾക്കും പാലത്തിനും ഭീഷണിയായി നില്ക്കുന്നത്.
കൈവരികൾ പുഴയിലേക്ക് ചാഞ്ഞു നില്ക്കുന്ന ഭാഗത്ത് താല്ക്കാലികമായി അപകട ഭീഷണി ശ്രദ്ധയിൽപ്പെടുന്നതിനായി പ്ലാസ്റ്റിക് കയറുകൾ കെട്ടി മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.
പാലത്തിനു മുകളിൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ കൈവരികൾ ഇല്ലാത്ത സ്ഥലം രാത്രി വാഹന യാത്രക്കാർക്ക് ഭീഷണി നിലനിൽക്കുന്നു.
സംസ്ഥാന പാതയാണെങ്കിലും വർഷങ്ങളായി വീതി കുറഞ്ഞ പാലം പുതുക്കി പണിയണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ദേശീയപാതയാക്കാനുള്ള നിർദേശം ഉള്ളതിനാൽ പൊതുമരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നതിനു കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നല്കുന്നില്ല.
ഒരേസമയത്ത് ഒരു വാഹനം മാത്രം കടന്നു പോകാൻ മാത്രമുള്ള വീതിയുള്ളതിനാൽ രാത്രി സമയങ്ങളിൽ പാലം ശ്രദ്ധയിൽ പെടാതെ വാഹനങ്ങൾ മുഖാമുഖം എത്തുന്പോൾ പരസ്പരം സൈഡ് കൊടുക്കാനുള്ള ശ്രമത്തിനിടെ അപകടമുണ്ടാകാറുണ്ട്.
ഇങ്ങനെയാണ് കഴിഞ്ഞദിവസം അജ്ഞാത വാഹനത്തിന്റെ വശം തട്ടി കൈവരികൾ ഒടിഞ്ഞ് പുഴയിലേക്ക് ചാഞ്ഞുനില്ക്കാൻ കാരണമായത്.
തകർന്ന കൈവരി പാലത്തിന്റെ മെയിൻ സ്ലാബുമായുള്ള ബന്ധം വിട്ടുനില്ക്കുന്നതിനാൽ വാഹനങ്ങൾ പോകുന്പോഴുള്ള കുലുക്കത്തിൽ പുഴയിലേക്ക് വീഴാനുള്ള സാധ്യതയും ഏറെയാണ്.
കുന്പളക്കോട് പാലത്തിന്റെ കൈവരി തകർന്നതു അധികൃതർ അറിഞ്ഞമട്ടില്ല!
12:26 AM Nov 29, 2022 | Deepika.com