വടക്കഞ്ചേരി : പാടങ്ങളിൽ വെള്ളകൊക്കുകളുടെ കൂട്ടങ്ങൾ കൗതുക കാഴ്ചയാകുന്നു. രണ്ടാം വിളയ്ക്കായി നിലമൊരുക്കുന്ന പാടങ്ങളിലാണ് ഈ ദേശാടന കൊക്കുകൾ കൂട്ടമായി എത്തുന്നത്.
മത്സ്യങ്ങളും തവളകളും മറ്റു ജലജീവികളുമാണ് ഇവയുടെ ഇരകൾ. വയലുകളിലെ തൂവെള്ള കൊക്കുകളുടെ സഞ്ചാരം മനോഹര കാഴ്ചകളാണ്.
മുടപ്പല്ലൂർ പള്ളിക്കാട്ട് മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയോരത്തെ പാടത്ത് നൂറുകണക്കിന് കൊക്കുകളാണ് പാടവരന്പുകളിലും കണ്ടങ്ങളിലുമായി നിറഞ്ഞിരുന്നത്.
ഈ സുന്ദര കാഴ്ച മൊബൈൽ പകർത്താനും വാഹന യാത്രികരുടെ തിരക്കായിരുന്നു. ഇക്കുറി മേഖലയിൽ തുലാമഴ നന്നേ കുറഞ്ഞതിനാൽ പാടങ്ങളിൽ എവിടേയും വെള്ളമില്ല. ഡാമുകളിൽ നിന്നുള്ള കനാലുകളൊന്നും വൃത്തിയാക്കാത്തതിനാൽ ഇക്കുറി കനാൽ വെള്ളവും കർഷകർക്ക് പ്രയോജനകരമാകാത്ത സ്ഥി-തിയാണുള്ളത്.
മോട്ടോർ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്താണ് ഇപ്പോൾ കർഷകർ നടീലിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. വെള്ളമുള്ള പാടങ്ങൾ തേടിയാണ് കൊക്കുകൾ കൂട്ടമായി എത്തുന്നത്.
പാടങ്ങളിലെ ജലജീവികളെയെല്ലാം ഇവ തിന്ന് നശിപ്പിക്കുന്നത് ദോഷകരമാണെന്നും കർഷകർ പറയുന്നു. കൊക്കുകളും ശത്രുപക്ഷത്താണെങ്കിലും കർഷകർ പക്ഷേ, ഇവയെ ഉപദ്രവിക്കാറില്ല. എന്നാൽ മരങ്ങളിലെ അന്തിയുറക്കം ജനങ്ങൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മരത്തിൽ നിന്നും മഴ പെയുന്നതു പോലെയാണ് ഇവയുടെ കാഷ്ഠം നിലത്ത് വീഴുക. ഇവ കൂടുകൂട്ടുന്ന മരങ്ങൾക്കിടയിലൂടെയുള്ള കാൽനടയാത്രയും സുഖകരമല്ല.
കൗതുകക്കാഴ്ചയായി കൊക്കിൻക്കൂട്ടങ്ങൾ!
12:26 AM Nov 29, 2022 | Deepika.com