കൽപ്പറ്റ: ഗോത്ര വിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളിൽ ഒരു കാലത്ത് സ്ഥാനം പിടിച്ചിരുന്ന അത്യപൂർവമായ കിഴങ്ങ് വർഗങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകൊണ്ട് നുറാംങ്ക് കൂട്ടായ്മ.
തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുന്പുപാലം ഉൗരിൽ മൂന്നു കുടുംബശ്രീയിലെ പത്തോളം സ്ത്രീകൾ ചേർന്ന് രൂപീകരിച്ച ഗ്രൂപ്പാണ് നൂറാംങ്ക്. ആദിവാസി സമൂഹം ഉപയോഗിച്ചിരുന്ന കിഴങ്ങുവർഗങ്ങളും നാട്ടിൽ ലഭ്യമായ കിഴങ്ങ് വർഗങ്ങളും സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ 180 വ്യത്യസ്തങ്ങളായ കിഴങ്ങുവർഗങ്ങൾ ഇവിടെ സംരക്ഷിച്ചു വരുന്നു. കാച്ചിൽ, കൂർക്ക, ചേന്പ്, മഞ്ഞൾ, കൂവ എന്നിവയുടെ വ്യത്യസ്ഥമായ ഇനങ്ങളാണ് കേന്ദ്രത്തിലുള്ളത്. സുഗന്ധ കാച്ചിൽ, പായസ കാച്ചിൽ, കണ്ണൻ ചേന്പ്, കരിന്താൾ, വെട്ടു ചേന്പ്, വെള്ളക്കൂവ, നീലക്കൂവ, ഹിമാചൽ ഇഞ്ചി, ബിരിയാണി കപ്പ അങ്ങനെ വൈവിധ്യമാർന്ന കിഴങ്ങു ശേഖരങ്ങൾ നുറാംങ്കിന്റെ പ്രത്യേകതയാണ്. ഈ വർഷം മുന്നൂറോളം കിഴങ്ങുകൾ സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.
കാട്ടിക്കുളം ബാവലി റോഡരികിലായി ഇരുന്പുപാലം കോളനിയിലാണ് നുറാംങ്ക് എന്ന കിഴങ്ങ് സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം വനൗഷധി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രൻ നുറാംങ്ക് സന്ദർശിക്കുകയും കൂട്ടായ്മയെ അനുമോദിക്കുകയും ചെയ്തിരുന്നു.
ഗോത്ര സമൂഹം ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പ്രോട്ടീൻ അടങ്ങിയ കിഴങ്ങ് ഭക്ഷണ വിഭവങ്ങളെ വീണ്ടും തിരിച്ചു കൊണ്ടുവന്ന് പോഷകസമൃദ്ധമായ ഭക്ഷണ രീതികളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഈ കൂട്ടായ്മ. നിലവിൽ ചെറിയ സന്ദർശന ഫീസ് നൽകി എല്ലാവർക്കും നുറാംങ്ക് സന്ദർശിക്കാൻ കഴിയും. വരുംവർഷങ്ങളിൽ കിഴങ്ങ് പഠന പരിരക്ഷണ കേന്ദ്രമായി നുറാംങ്കിനെ മാറ്റുകയാണ് ലക്ഷ്യം.
കിഴങ്ങുകളിലെ വൈവിധ്യം; നുറാംങ്ക് ശ്രദ്ധേയമാകുന്നു
12:11 AM Nov 29, 2022 | Deepika.com