കാട്ടാക്കട : കുറ്റിച്ചൽ പഞ്ചായത്തിലെ കള്ളിയൽ ഭാഗത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം വിവാദമാകുന്നു. പ്ലാന്റ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് സമരസമിതി. ജില്ലയിലെ അറവു ശാലകളിൽ നിന്നുള്ള കോഴി മാലിന്യം സ്ഥലത്ത് എത്തിച്ച് സംസ്കരിക്കുന്നതിനാണ് പദ്ധതിയെന്നാണു വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ പഞ്ചായത്ത് തയാറായിട്ടില്ല. ഈ വിവരം പഞ്ചായത്ത് മറച്ചുവയ്ക്കുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. ആറു മാസം മുൻപേ പഞ്ചായത്ത് ഭരണ സമിതി ഐകകണ്ഠ്യേന പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഇതേ തുടർന്ന് പദ്ധതി പ്രദേശത്തെ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഭൂമി നിരപ്പാക്കി തുടങ്ങി. വനത്തോടു ചേർന്ന പ്രദേശത്ത് പരിസ്ഥിതി മലിനീകരണം ഉൾപ്പെടെയുള്ളവ സംബന്ധിച്ച വിശദമായ പരിശോധനയും പദ്ധതിയെ സംബന്ധിച്ച് ആവശ്യമായ പഠനങ്ങളും ഇല്ലാതെയാണ് മലിനീകരണ പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ് ആരോപണം.
പ്ലാന്റ് നിർമാണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി, പദ്ധതി പ്രദേശത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. കുറ്റിച്ചൽ പഞ്ചായത്തിന്റെ അനുമതിയോടെ വിദേശ കമ്പനി മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കാനാണ് ശ്രമമെന്ന് സമരക്കാർ ആരോപിച്ചു.
കള്ളിയൽ ഭാഗത്ത് പ്ലാന്റ് സ്ഥാപിക്കാൻ നേരത്തെയും നീക്കം നടത്തിയിരുന്നു. എന്നാൽ വൻ ബഹുജന പ്രക്ഷോഭത്തെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
കുറ്റിച്ചലിലെ മാലിന്യ സംസ്കരണ പ്ലാന്റ് : നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
11:51 PM Nov 28, 2022 | Deepika.com