ആലപ്പുഴ: കലയുടെ നൂപുരധ്വനികൾ പീലിവിടർത്തിയാടി. സ്കൂൾ കലാപ്രതിഭകളുടെ മായിക വിരുന്നിൽ മത്സരവേദികൾ തിളങ്ങി. നാളെയുടെ മഹാപ്രതിഭകളെ തേച്ചുമിനുക്കി രൂപപ്പെടുത്താൻ പോന്ന കലയുടെ മഹാസംഗമത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള മത്സരാർഥികൾ മാറ്റുരയ്ക്കും. ആലപ്പുഴ റവന്യു ജില്ലയിലെ 11 ഉപജില്ലകളിൽനിന്നായി 5000ത്തിലധികം പ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കുന്നു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസിർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിച്ചതോടെ യുവജനോത്സവം വിവിധ വേദികളിൽ ആരംഭിച്ചു.
യുവജനോത്സവം വ്യാഴാഴ്ച വരെ നീളും. ജില്ലയിലെ ഏറ്റവും മികച്ച കലാകാരന്മാരെ തെരഞ്ഞെടുക്കാനുള്ള മത്സരമാണ് ഇവിടെ നടക്കുന്നതെങ്കിലും മത്സരങ്ങൾ ആരോഗ്യകരമായിരിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
കേരളത്തിലെ കലാസാംസ്കാരിക മേഖലകളിൽ തിളങ്ങിനിൽക്കുന്ന പല കലാകാരൻമാരും തെളിഞ്ഞുവന്നത് സ്കൂൾ കലോത്സവ വേദികളിലൂടെയാണ്. നിരവധി പ്രതിഭാശാലികൾ വളർന്നുവന്ന മണ്ണാണ് ആലപ്പുഴയെന്നും അദ്ദേഹം പറഞ്ഞു.
എച്ച്. സലാം എംഎൽഎ അധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എംപി, പി.പി. ചിത്തരഞ്ജൻ എംഎൽഎ, ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ്, ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. വിനീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ പി. സുജാത, നഗരസഭാഗംങ്ങൾ ജനപ്രതിനിധികൾ സാമൂഹിക സാംസ്കാരിക പ്രമുഖർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
കലയുടെ തുയിലുണർന്നു
10:27 PM Nov 28, 2022 | Deepika.com